കോഴിക്കോട്: വാട്ടർ അതോറിറ്റിയുടെ അനാസ്ഥയെ തുടർന്ന് ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടർ കുഴിയിൽ വീണു ഗുരുതര പരിക്ക്. കാരശ്ശേരി ആനയാംകുന്ന് സ്കൂളിന് സമീപം ഇന്ന് രാവിലെ അഞ്ച് മണിയോടെയായിരുന്നു അപകടം.കറുത്തപറമ്പ് വേനപ്പറക്കൽ സ്വദേശികളായ കൊളോറാമ്മൽ സി. വി. അബ്ദുൽ ഗഫൂർ, ഭാര്യ സലീജ ബീഗം എന്നിവർക്കാണ് അപകടത്തിൽ പരിക്കേറ്റത്.

നൂറുകണക്കിന് സ്കൂൾ വിദ്യാർത്ഥികളും മറ്റ് യാത്രക്കാരും ഒട്ടനവധി വാഹനങ്ങളും നിത്യേന കടന്നുപോകുന്ന തിരക്കേറിയ റോഡിന്റെ വശത്താണ് വാട്ടർ അതോറിറ്റി ഈ മരണക്കുഴി ഒരുക്കിയിരിക്കുന്നത്. പൈപ്പ് ലൈൻ സ്ഥാപിക്കുന്നതിനായി എടുത്ത ഈ കുഴിയിൽ വീണാണ് ദമ്പതികളുടെ സ്കൂട്ടർ മറിഞ്ഞത്. അപകടത്തിൽ അബ്ദുൽ ഗഫൂറിന്റെ മുഖത്തും കാലിനും പരിക്കേറ്റിട്ടുണ്ട്. ഭാര്യ സലീജ ബീഗത്തിന്റെ കാലിന് പൊട്ടലുണ്ട്.
മാസങ്ങൾക്ക് മുൻപ് ജോലികൾ കഴിഞ്ഞിട്ടും കുഴി കൃത്യമായി മൂടാൻ അധികൃതർ തയ്യാറായിരുന്നില്ല. വിദ്യാർത്ഥികളടക്കമുള്ള വലിയൊരു ജനവിഭാഗത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയായി മാറിയ വാട്ടർ അതോറിറ്റിയുടെ ഈ ഗുരുതരമായ വീഴ്ചക്കെതിരെ പ്രദേശവാസികളിൽ നിന്നും യാത്രക്കാരിൽ നിന്നും വ്യാപക പ്രതിഷേധമാണ് ഉയരുന്നത്.










