തിരുവനന്തപുരം : വർക്കല അയിരൂരിൽ മാതാപിതാക്കളെ വീട്ടിൽ നിന്നും ഇറക്കി വിട്ട മകളടക്കം മൂന്ന് മക്കളും എല്ലാ മാസവും പത്താം തീയതിക്ക് മുൻപായി 10,000 രൂപ തുല്യമായി മാതാപിതാക്കളുടെ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിക്കണമെന്ന് സബ് കളക്ടറുടെ ഉത്തരവ്. മാതാപിതാക്കളുടെ മരുന്ന്, ഭക്ഷണം, വസ്ത്രം, എന്നിവയ്ക്ക് ചിലവാകുന്ന തുക മക്കൾ മൂന്നു പേരും തുല്യമായി നൽകി സംരക്ഷണം ഉറപ്പാക്കേണ്ടതാണ്. മാതാപിതാക്കൾ താമസിക്കുന്ന വീട്ടിൽ തുടർന്ന് അവരുടെ സ്വൈര്യ ജീവിതത്തിന് തടസ്സം നിൽക്കാൻ പാടില്ലെന്നും ഉത്തരവിൽ നിഷ്കർഷിക്കുന്നു. സബ് കളക്ടറുടെ ഉത്തരവിന്‍റെ പകർപ്പ് മാതാപിതാക്കൾക്ക് കൈമാറി. ഇന്നലെ പൊലീസ് കേസെടുത്തതിന് പിന്നാലെ മകൾ വീടിന്‍റെ താക്കോൽ മാതാപിതാക്കൾക്ക് കൈമാറിയിരുന്നു. മന്ത്രി ആർ ബിന്ദുവിന്റെ അടക്കം ഇടപെടലോടെയാണ് വീടിന്‍റെ താക്കോൽ മകൾ തിരിച്ച് നൽകിയത്.
കഴിഞ്ഞ ദിവസം വൈകിട്ടാണ് വർക്കല അയിരൂരിൽ സദാശിവൻ (79 ), ഭാര്യ സുഷമ്മ (73)എന്നിവരെ മകൾ സിജി വീടിന് പുറത്താക്കി വാതിൽ അടച്ചത്. പൊലീസ് അടക്കം സ്ഥലത്തെത്തി വീട് തുറക്കാൻ ആവശ്യപ്പെട്ടെങ്കിലും മകൾ തയ്യാറായിരുന്നില്ല. പിന്നാലെ അർബുദരോഗിയായ സദാശിവൻ്റേയും ഭാര്യ സുഷമ്മയുടെയും ആശുപത്രി രേഖകളും മരുന്നു കവറുകളും ജനൽ വഴി മകൾ പുറത്തേക്കിടുകയായിരുന്നു. അച്ഛനെയും അമ്മയെയും ഏറ്റെടുക്കാൻ സമീപത്ത് താമസിക്കുന്ന മകൻ സാജനും തയ്യാറായില്ല തുടർന്ന് പൊലീസ് മാതാപിതാക്കളെ ഷെൽട്ടർ ഹോമിലേക്ക് മാറ്റാൻ തീരുമാനിച്ചെങ്കിലും ഇവർ മറ്റൊരു ബന്ധുവിന്‍റെ വീട്ടിലേക്ക് മാറി.