General

ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് ജീർണിച്ച മൃതദേഹം കണ്ടെത്തി; ആരുടേതെന്ന് വ്യക്തമല്ല

Nano News

ഷിരൂർ: കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലുണ്ടായ പ്രദേശത്ത് നിന്ന് മാറി ജീർണിച്ച മൃതദേഹം കണ്ടെത്തിയതായി വിവരം. എന്നാൽ മൃതദേഹം ആരുടേതെന്ന് വ്യക്തമല്ല. ഈ പ്രദേശത്ത് നിന്ന് ഒരു മത്സ്യത്തൊഴിലാളിയെ കാണാനില്ലെന്ന് നേരത്തെ വിവരമുണ്ടായിരുന്നു. അതുകൊണ്ടുതന്നെ മൃതദേഹം മലയാളിയായ അർജുൻ്റേതാണോയെന്ന് വ്യക്തമായിട്ടില്ല. അതേസമയം, ഡിഎൻഎ പരിശോധനയ്ക്കൊരുങ്ങുകയാണ് ജില്ലാ ഭരണകൂടം. കടൽതീരത്തോട് ചേർന്നാണ് മൃതദേഹം കണ്ടെത്തിയതെന്നാണ് പുറത്തുവരുന്ന വിവരം.

മത്സ്യത്തൊഴിലാളിയായ ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘമാണ് മൃതദേഹം കണ്ടെത്തിയത്. ഈശ്വർ മൽപെ സ്ഥലത്തില്ല. അകനാശിനി ബാഢ എന്ന സ്ഥലത്താണ് മൃതദേഹമുള്ളത്. കടലിൽ ഒഴുകി നടക്കുന്ന നിലയിലായിരുന്നു മൃതദേഹം. മൃതദേഹം ജീർണാവസ്ഥയിലായതിനാൽ ആരുടേതെന്ന് പറയാൻ കഴിയില്ല. എന്നാൽ മൃതദേഹത്തിന് അത്രയധികം പഴക്കമില്ലെന്നാണ് പ്രാഥമിക വിവരം. വിവരത്തിൻ്റെ അടിസ്ഥാനത്തിൽ ഈശ്വർ മൽപെ സ്ഥലത്തേക്ക് പോകാനൊരുങ്ങുകയാണ്.

അതിനിടെ, ഡിഎൻഎ പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബം രം​ഗത്തെത്തി. നേരത്തെ, അർജുൻ്റെ സഹോദരൻ്റെ ഡിഎൻഎ ജില്ലാഭരണകൂടത്തിൻ്റെ കൈവശം വെച്ചിരുന്നു. ഇതും ചേർത്ത് പരിശോധിക്കണമെന്നാണ് കുടുംബം പറയുന്നത്. കാണാതായ മത്സ്യത്തൊഴിലാളിയുടെ കുടുംബവും സ്ഥലത്തെത്തി പരിശോധന നടത്തേണ്ടി വരും. അതിനു ശേഷം മാത്രമേ ഡിഎൻഎ പരിശോധന നടത്തുകയുള്ളൂ. ഈ പരിശോധന പെട്ടെന്ന് നടത്തുമെന്നാണ് പുറത്തുവരുന്ന വിവരം. എത്രയും പെട്ടെന്ന് പരിശോധന നടത്താനാണ് ശ്രമമെന്ന് എകെഎം അഷ്റഫ് എംഎൽഎ അറിയിച്ചു. ദിവസങ്ങളോളം തെരച്ചിൽ നടത്തിയിട്ടും അർജുനെ കണ്ടെത്താനായിരുന്നില്ല.


Reporter
the authorReporter

Leave a Reply