കോഴിക്കോട്: പൊതുമേഖലാ സ്ഥാപനമായ ചെറുവണ്ണൂര്‍ സ്റ്റീല്‍ കോംപ്ലക്സ് സ്വകാര്യ കമ്പനിയുടെ കയ്യിലെത്തിപ്പെടാന്‍ കാരണം
നടത്തിപ്പുകാരായ സംസ്ഥാന സർക്കാറിന്റെ ബോധപൂര്‍വ്വമായ വീഴ്ചയാണെന്നും സ്റ്റീല്‍ കോംപ്ലക്സ് ഇല്ലതാക്കുന്നതിന് പിന്നില്‍ രാഷ്ട്രീയ-കച്ചവട ലോബിയാണെന്നും ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.
സജീവന്. ഛത്തീസ്ഗഡിലെ സ്വകാര്യ കമ്പനിയുടെ കയ്യില്‍ നിന്ന് സ്റ്റീല്‍ കോംപ്ലക്സ് തിരിച്ച് പിടിച്ച് സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ നടത്തിയ പ്രതിഷേധമാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു സജീവന്. പൊതുമേഖലാസ്ഥാപനങ്ങള്‍ കണ്ണിലെ കൃഷ്ണമണിപോലെ സംരക്ഷിക്കുമെന്ന് തിരഞ്ഞടുപ്പ് വാഗ്ദാനം നല്കിയവര് ഇപ്പോള്‍ നഖം വെട്ടുന്ന ലാഖവത്തോടെ പൊതുമേഖലാ സ്ഥാപനങ്ങള്‍ തുലക്കുകയാണ്.
സെയിലിനെ ഷെയര്‍കൂട്ടി സഹായങ്ങള്‍ കൈപ്പറ്റിയതിന് ശേഷം നിബന്ധനകള്‍ പാലിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി ടി.എം.ടി കമ്പികള്‍ പൊതുവിപണിയിലെത്തിക്കാന്‍ എന്തുകൊണ്ട് ശ്രമിച്ചില്ല. 2022 നവംബർ 24ന് ലോട്രബ്യൂണലില് കുടിശ്ശിക ഏഴുദിവസത്തിനകം അടക്കുമെന്ന് സത്യവാഗ്മൂലം നല്‍കിയിട്ട് തുടര്‍ന്ന് നടന്ന വിസ്താരങ്ങളില്‍ കൃത്യമായ നിലപാടുകള്‍ എന്ത്കൊണ്ട് സ്വീകരിച്ചില്ല.
അപ്പീല്‍ പോയതുകൊണ്ട് മാത്രം കാര്യമില്ല; സ്റ്റീല്‍ കോംപ്ലക്സിനെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്ത് ആവശ്യമായ തുക നീക്കിവെക്കുകയാണ് വേണ്ടതെന്നും സജീവന് കൂട്ടിച്ചേര്‍ത്തു. യുവമോർച്ച ജില്ലാ പ്രസിഡൻ്റ് ജുബിൻ ബാലകൃഷണൻ അദ്ധ്യക്ഷത വഹിച്ചു.
മണ്ഡലം പ്രസിഡൻ്റുമാരായ ഷിനു പിണ്ണാണത്ത്, കൃഷ്ണൻ പുഴക്കൽ, ഒ.ബി.സി മോർച്ച ജില്ലാ പ്രസിഡൻ്റ് ശശിധരൻ നാരങ്ങയിൽ, എന്നിവർ സംസാരിച്ചു. ഡീസൽ പ്ലാൻ്റിന് സമീപത്തു നിന്നും ആരംഭിച്ച മാർച്ച് സ്റ്റീൽ കോപ്ലക്സിന് മുന്നിൽ പോലീസ് തടഞ്ഞു. അഖിൽ നാളോം കണ്ടി, വിജിത്ത് ബേപ്പൂർ, ഷിം ജീഷ് പാറപ്പുറം, സി.സാബുലാൽ, തുടങ്ങിയവർ നേതൃത്വം നൽകി.