General

പുത്തനുടുപ്പിടാൻ ഒരുങ്ങി തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷൻ


അടിമുടി മാറാനൊരുങ്ങുകയാണ് തിരുവനന്തപുരം സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷന്‍. ഇതിന്റെ നിര്‍മാണച്ചുമതല കെ റെയിലിനാണ്. കേന്ദ്ര സര്‍ക്കാരിന്റെ അമൃത് ഭാരത് പദ്ധതിയുടെ ഭാഗമായാണ് നവീകരണം. വിമാനത്താവളത്തിന്റേതു പോലെ ആനത്തലയുടെ രൂപമുള്ളു തൂണുകളും അക്വാഗ്രീന്‍ നിറത്തില്‍ തരംഗാകൃതിയിലുള്ള മേല്‍ക്കൂരയുമൊക്കെയായി എടുപ്പോടെയായിരിക്കും ഇനി തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍. യാത്രക്കാരും വിമാനത്താവളങ്ങളുടെ മാതൃകയില്‍ സ്റ്റേഷനൊരുങ്ങാന്‍ പോകുന്നതിന്റെ സന്തോഷത്തിലാണ്. സ്റ്റേഷനില്‍ നിന്ന് പുറപ്പെടുന്ന യാത്രക്കാര്‍ക്കും എത്തിച്ചേരുന്നവര്‍ക്കുമായി വെവ്വേറെ ലോഞ്ചുകള്‍ സജ്ജമാക്കും. ഇവയെ തമ്മില്‍ ബന്ധിപ്പിക്കുന്ന തരത്തില്‍ ലിഫ്റ്റുകള്‍, എസ്‌കലേറ്ററുകള്‍.

നിലവിലെ സ്റ്റേഷനിലെ പ്രധാന പൈതൃക മന്ദിരം അതേപടി നിലനിര്‍ത്തിക്കൊണ്ടുതന്നെ തെക്ക് – വടക്ക് ഭാഗങ്ങളിലായാണ് പുതിയ കെട്ടിടങ്ങള്‍. തെക്കു വശത്ത് 400 കാറുകള്‍ക്കും ഇരുചക്രവാഹനങ്ങള്‍ക്കും സൗകര്യപ്രദമായ മള്‍ട്ടിലെവല്‍ കാര്‍ പാര്‍ക്കിങ് സംവിധാനം. ഇങ്ങനെ വിമാനത്താവള മാതൃകയിലാണ് സ്റ്റേഷന്റെ നവീകരണം. കെ റെയിലിനും റെയില്‍ വികാസ് നിഗം ലിമിറ്റഡിനും സംയുക്തമായാണ് കരാര്‍. 439 കോടി രൂപയുടെ പദ്ധതിയാണ്. നിര്‍മ്മാണ കാലാവധി 42 മാസമായിരിക്കും. ട്രെയിന്‍ പുറപ്പെടുന്നതിന് നിശ്ചിത സമയത്തിന് മുന്‍പ് മാത്രം യാത്രക്കാര്‍ പ്ലാറ്റ്‌ഫോമില്‍ പ്രവേശിക്കുന്ന തരത്തിലുള്ള നിയന്ത്രണങ്ങളായിരിക്കും ഏര്‍പ്പെടുത്തുക. ഇത് പ്ലാറ്റ്‌ഫോമിലെ തിരക്ക് കുറയ്ക്കും. ഇതിനായി പുറത്ത് പ്രത്യേക ഇരിപ്പിടങ്ങളും സജ്ജീകരിക്കും.

ട്രെയിന്‍ വിവരങ്ങള്‍ അറിയിക്കുന്ന ഡിജിറ്റല്‍ ഡിസ്‌പ്ലേ ബോര്‍ഡുകള്‍ കൂടുതലായി സ്ഥാപിക്കും. കേരളത്തിന്റെ അര്‍ധ അതിവേഗ റെയില്‍പ്പാതയായ സില്‍വര്‍ ലൈന്‍ പദ്ധതി്ക്ക് റെയില്‍വേ ബോര്‍ഡിന്റെ അംഗീകാരം കാത്തുനില്‍ക്കുന്നതിനിടെ, കെ-റെയില്‍ ഏറ്റെടുക്കുന്ന സുപ്രധാന പദ്ധതിയാണിത്. നേരത്തേ, വര്‍ക്കല റെയില്‍വേ സ്റ്റേഷന്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിനുള്ള പദ്ധതിയുടെ കരാറും കെ-റെയില്‍, ആര്‍.വി.എന്‍.എല്‍ സഖ്യം നേടിയിരുന്നു. വര്‍ക്കലയില്‍ നിര്‍മാണ പ്രവര്‍ത്തനം നടന്നു വരുകയാണ്. കേരളത്തിലെ 27 റെയില്‍വേ ഓവര്‍ ബ്രിഡ്ജുകള്‍ നിര്‍മിക്കാനുള്ള ചുമതലയും കെ-റെയിലിനു തന്നെ.


Reporter
the authorReporter

Leave a Reply