കോഴിക്കോട്: കേബിൾ ടി.വി.ഓപ്പറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനത്തിൻ്റെ ഭാഗമായി മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച കേരള സംവാദം സെമിനാർ പരമ്പര സമാപിച്ചു. സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ ഒറ്റക്കെട്ടായി നേരിടണമെന്ന് സെമിനാർ വിലയിരുത്തി. സഹകരണ മേഖല നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ നടന്ന സെമിനാർ കൺസ്യൂമർ ഫെഡ് ചെയർമാൻ എം.മെഹബൂബ് ഉദ്ഘാടനം ചെയ്തു.
കേന്ദ്രസർക്കാർ കോർപ്പറേറ്റുകൾക്ക് വേണ്ടി സഹകരണ മേഖലയെയും പൊതുമേഖലയെയും തകർക്കാൻ ശ്രമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മൾട്ടി സ്റ്റേറ്റ് സഹകരണ സംഘങ്ങൾ രൂപീകരിച്ചാണ് കേന്ദ്രസർക്കാർ ബോധപൂർവ്വം ആ നീക്കം നടത്തുന്നത്. കേരളത്തിൽ എൽ.ഡി.എഫും യു.ഡി.എഫും കക്ഷി രാഷ്ട്രീയം മറന്ന് ഒന്നിച്ചാണ് ആ നീക്കത്തെ എതിർത്തതെന്നും എം.മെഹബൂബ് പറഞ്ഞു. എല്ലാ മേഖലകളില്‍ നിന്നും പ്രതിസന്ധികൾ വരുമ്പോൾ ആന്തരിക കരുത്ത് കൂട്ടുകയാണ് പരിഹാരമെന്ന് തിരുവനന്തപുരം ഐ.സി.എം ഡയറക്ടർ എം.വി.ശശികുമാർ പറഞ്ഞു. സഹകരണ മേഖല സർക്കാർ അടക്കമുള്ള ഏജൻസികളെ ആശ്രയിക്കുന്ന മനോഭാവം കുറച്ചു കൊണ്ടുവരണം. സ്വാതന്ത്ര്യം, സ്വയംഭരണാവകാശം എന്നീ തത്വങ്ങൾ പ്രായോഗികമാക്കാൻ ശ്രമിക്കണം. സഹകരണ മേഖലയെ സജീവമാക്കാൻ ശക്തമായ ഇടപെടലുകൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ രംഗത്തെ അട്ടിമറിക്കാൻ കേന്ദ്ര ഭരണകൂടം ഇടപെടലുകൾ നടത്തുന്നതായി പ്രമുഖ സഹകാരി ഐ.മൂസ പറഞ്ഞു. മൾട്ടി സ്റ്റേറ്റ് സഹകരണ മേഖലയിലൂടെ സാധാരണക്കാരുടെ പണം കൊള്ളയടിച്ച് ജനകീയ സഹകരണ മേഖലയെ തകർക്കാൻ കേന്ദ്രസർക്കാർ കൂട്ടുനിൽക്കുകയാണ്. സഹകരണ പ്രസ്ഥാനം തകർന്നാൽ സാധാരണക്കാരുടെ ആശ്രയം തകരുമെന്നും അദ്ദേഹം പറഞ്ഞു. സഹകരണ മേഖലയിലെ വെല്ലുവിളികൾ ചെറുത്തുനിൽപ്പോടെ നേരിടണമെന്ന് സമൂഹ് പ്രസിഡൻ്റ് ജോബി ജോൺ പറഞ്ഞു. വലിയ കോർപ്പറേറ്റുകളെ ചെറുത്തുനിന്നാണ് കേബിൾ ടിവി അസോസിയേഷൻ വളർന്നതെന്നും അത് മറ്റുള്ളവർക്ക് കൂടി മാതൃകയാണെന്നും ജോബി ജോൺ കൂട്ടിച്ചേർത്തു. കോ-ഓപ്പറേറ്റീവ് ആക്ടിവിസ്റ്റ് എസ്. വിജയകുമാർ മോഡറേറ്ററായിരുന്നു. സി.ഒ.എ സംസ്ഥാന ജനറൽ സെക്രട്ടറി കെ.വി.രാജൻ, സംസ്ഥാന സെക്രട്ടറി നിസാർ കോയാപറമ്പിൽ എന്നിവർ സംസാരിച്ചു. സി.ഒ.എ സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര ജാഥയും പതാകജാഥയും ഇന്ന് ( മാർച്ച് -1) വൈകിട്ട് കോഴിക്കോട് ബീച്ചിലെ സമ്മേളന നഗരിയിൽ എത്തും. വൈകീട്ട് അഞ്ചിന് നഗരത്തിൽ വിളംബര ജാഥയും നടക്കും.