കോഴിക്കോട്: വമ്പൻ ടൗൺഷിപ്പിന്റെ നാടകാനൊരുങ്ങി കോഴിക്കോട്. 2,000 കോടിയുടെ ചിലവ് പ്രതീക്ഷിക്കുന്ന ടൗൺഷിപ്പ് നഗരത്തിന്റെ കേന്ദ്രം തന്നെ പന്തീരാങ്കാവിലേക്ക് മാറ്റും. ഏകദേശം 18 ഏക്കര്‍ സ്ഥലത്താണ് സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ടൗൺഷിപ്പ് നിർമാണത്തിനൊരുങ്ങുന്നത്. അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ടൗൺഷിപ്പ് പ്രോജക്ടിനെ ലീഡ് ചെയ്യുന്നത് ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റാണ്.
സൂപ്പര്‍ മാര്‍ക്കറ്റ്, 300 അപ്പാര്‍ട്ട്‌മെൻ്റുകള്‍, 200 മുറികളടങ്ങുന്ന ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, 115 വില്ലകള്‍, കണ്‍വെന്‍ഷന്‍ സെൻ്റര്‍, ട്രേഡ് സെൻ്റര്‍, എക്‌സ്‌പോ സെൻ്റര്‍, തിയേറ്റര്‍, കോഫി ഷോപ്പ്സ്, അമിനിറ്റി സെൻ്റര്‍, സ്‌പോര്‍ട്‌സ് കോംപ്ലക്‌സ്, ജിംനേഷ്യം, ഇന്‍ഡോര്‍-ഔട്ട്‌ഡോര്‍ കോര്‍ട്ടുകള്‍, മെഡിറ്റേഷന്‍ ഹാള്‍, സ്വിമ്മിംഗ് പൂള്‍ തുടങ്ങി എല്ലാ വിധ ആധുനിക സൗകര്യങ്ങളും പന്തീരാങ്കാവിലെ ടൗൺഷിപ്പ് പ്രോജക്ടിന്റെ ഭാഗമാകും.
ആകെ 2,000 കോടിയുടെ പദ്ധതിയ്ക്ക് 600 കോടി രൂപയാണ് ആദ്യഘട്ട നിര്‍മാണത്തിനായി ചെലവഴിക്കുക. സ്വിറ്റ്‌സര്‍ലൻ്റ് മോഡലിലാണ് 115 വില്ലകൾ പദ്ധതിക്ക് വേണ്ടി പണിയുന്നത്. ആര്‍ക്കിടെക്റ്റുമാരായ ജി ശങ്കര്‍, ധര്‍മ്മ കീര്‍ത്തി എന്നിവരാണ് പദ്ധതിയുടെ രൂപരേഖയൊരുക്കുന്നത്. കെൻ്റ് കണ്‍സ്ട്രക്ഷന്‍ കമ്പനിയാണ് നിര്‍മാണ ചുമതല വഹിക്കുന്നത്. 2027- ല്‍ പദ്ധതി പൂര്‍ത്തിയാകും.
പദ്ധതിയുടെ ഭാഗമായി ഓര്‍ഗാനിക് ഫാമിംഗിലൂടെ ഭക്ഷ്യോത്പന്നങ്ങൾ ഉത്പാദിപ്പിക്കാനും പദ്ധതിയിടുന്നുണ്ടെന്ന് ലൈഫ് ലൈന്‍ ഗ്രീന്‍ സിറ്റി ട്രസ്റ്റ് ചെയര്‍മാന്‍ ഡോ. പി.പി വിജയന്‍ പറഞ്ഞു. പ്രകൃതിക്ക് പൂര്‍ണമായും ഇണങ്ങുന്ന രീതിയില്‍, റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അതോററ്റിയുടെ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ പാലിച്ചാണ് പദ്ധതി ആവിഷ്‌കരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.