കാഞ്ഞങ്ങാട്: കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെച്ചതോടെ വിദ്യാർഥി സമരത്തിൽ നുഴഞ്ഞുകയറിയ രാജ്യവിരുദ്ധ ശക്തികൾ നിരാശരായെന്നും രാജ്യമെമ്പാടും കലാപം അഴിച്ചുവിടാനുള്ള ശ്രമം പരാജയപ്പെട്ടെന്നും ബിജെപി സംസ്ഥാന സെൽ കോർഡിനേറ്റർ വി.കെ. സജീവൻ പറഞ്ഞു.

ഇന്ത്യയെ അസ്ഥിരപ്പെടുത്താനുള്ള രാഹുൽ ഗാന്ധിയുടെയും പ്രതിപക്ഷത്തിന്റെയും നീക്കങ്ങൾക്കെതിരെ പ്രതിഷേധിച്ചും നരേന്ദ്ര മോദി സർക്കാരിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ബിജെപി കാസർകോട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാർഥി സമരത്തെ വലിയ സംഘർഷത്തിലേക്ക് നയിക്കുകയെന്ന ലക്ഷ്യത്തോടെയാണ് രാഹുൽ ഗാന്ധിയും കോൺഗ്രസ് നേതാക്കളും പ്രധാനമന്ത്രിയുടെ വസതി സ്ഥിതി ചെയ്യുന്ന അതിസുരക്ഷാ മേഖലയിൽ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് അദ്ദേഹം ആരോപിച്ചു. ഇതേ തുടർന്നാണ് ഡൽഹി പൊലീസിനും അർധസൈനിക വിഭാഗങ്ങൾക്കും ബലം പ്രയോഗിക്കേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇൻസ്റ്റഗ്രാമിൽ വലിയ സ്വാധീനമുണ്ടെന്ന് അവകാശപ്പെടുന്ന പാർട്ടികളുടെ ആകെ ഫോളോവേഴ്‌സിനേക്കാൾ കൂടുതൽ കാഴ്ചക്കാരെ നരേന്ദ്ര മോദി തന്റെ രണ്ട് വീഡിയോകളിലൂടെ നേടിയെന്നും അദ്ദേഹം അവകാശപ്പെട്ടു. ശാസ്ത്ര-സാങ്കേതിക മേഖലയിലും സാമ്പത്തിക രംഗത്തും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിച്ച പുരോഗതിയാണ് രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ചില രാജ്യവിരുദ്ധ ശക്തികളെ പ്രേരിപ്പിക്കുന്നതെന്നും, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും അതിനുള്ള ശ്രമങ്ങളുടെ ഭാഗമാണെന്നും അദ്ദേഹം ആരോപിച്ചു. ഇത്തരം നീക്കങ്ങൾക്ക് കോൺഗ്രസിന് വലിയ രാഷ്ട്രീയ തിരിച്ചടി നേരിടേണ്ടിവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ബിജെപി കാസർകോട് ജില്ലാ പ്രസിഡന്റ് എം.എൽ. അശ്വിനി അധ്യക്ഷത വഹിച്ചു.ബിജെപി സംസ്ഥാന കമ്മിറ്റി അംഗങ്ങളായ വി. രവീന്ദ്രൻ, എ. വേലായുധൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.ആർ. സുനിൽ, എൻ. ബാബുരാജ്, മനുലാൽ മേലത്ത്, ജില്ലാ വൈസ് പ്രസിഡന്റുമാരായ എച്ച്.ആർ. സുകന്യ, എം. ബൽരാജ്, സംസ്ഥാന കൗൺസിൽ അംഗങ്ങളായ ശിവകൃഷ്ണ ഭട്ട്, ഹരീഷ് നാരമ്പാടി, മണ്ഡലം പ്രസിഡന്റുമാരായ ടി.വി. ഷിബിൻ, സാഗർ ചാത്തമത്ത്, പ്രശാന്ത് സൗത്ത്, പ്രദീപ് എം., ദിലീപ് പള്ളഞ്ചി, ഗുരുപ്രസാദ് പ്രഭു, ഗോപാലകൃഷ്ണ എം., വിക്രം പൈ എന്നിവർ സംസാരിച്ചു.
നോർത്ത് കോട്ടച്ചേരിയിൽ നിന്ന് ആരംഭിച്ച പ്രകടനത്തിൽ ആയിരങ്ങൾ പങ്കെടുത്തു.










