അസം റൈഫിൾസ് തലവനും കോഴിക്കോട് സ്വദേശിയുമായ ലഫ്റ്റനന്റ് ജനറൽ പ്രദീപ് ചന്ദ്രൻ നായർക്ക് രാഷ്ട്രപതിയുടെ ഉന്നത സൈനിക ബഹുമതിയായ പരംവിശിഷ്ട സേവാ മെഡൽ. കോഴിക്കോട് പന്തീരങ്കാവ് സ്വദേശിയാണ്. പ്രദീപ് ചന്ദ്രൻ നായർ 1985ൽ സിഖ് റജിമെന്റിലാലാണ് ഓഫീസറായി കരസേനയിൽ ചേർന്നത്. അതിവിശിഷ്ട സേവ മെഡലും യുദ്ധ സേവ മെഡലും നേടിയിട്ടുണ്ട്.
സത്താറ സൈനിക സ്കൂൾ, നാഷനൽ ഡിഫൻസ് അക്കാദമി, ഡിഫൻസ് സർവീസസ് സ്റ്റാഫ് കോളജ്, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷൻ എന്നിവിടങ്ങളിലെ പൂർവ വിദ്യാർഥിയാണ്. സിയാച്ചിനിലടക്കം സേവനമനുഷ്ഠിച്ച ഇദ്ദേഹം നാഗാലാൻഡിൽ അസം റൈഫിൾസ് ഇൻസ്പെക്ടർ ജനറലായിരുന്നു. ആർമി റിക്രുട്ട്മെന്റ് ബോർഡ് ഡയറക്ടർ ജനറലായ ശേഷമാണ് അസം റൈഫിൾസിന്റെ തലവനായത്. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി ചന്ദ്രൻ നായരുടെയും പരപ്പനങ്ങാടി ചൊനാം കണ്ടത്തിൽ ലീലയുടെയും മകനാണ്. പുഷ്പയാണ് ഭാര്യ. മക്കൾ: പ്രശോഭ്, പൂജ.