കണ്ണൂർ: രാജേഷിന്റെ മൃതദേഹം ഫ്രീസർ ഇല്ലാതെ കൊണ്ടുപോയ സംഭവത്തിൽ പയ്യന്നൂർ തഹസിൽദാർ പോൾ കെ.പിയെ സസ്പെൻഡ് ചെയ്തേക്കും. തഹസിൽദാർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് റവന്യൂ മന്ത്രി അറിയിച്ചു. കളക്ടറുടെ റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലായിരിക്കും സസ്പെൻഷൻ. തഹസിൽദാറെ സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് റവന്യൂ വകുപ്പ് മന്ത്രി എ.പി. അനിൽകുമാർ നിർദേശം നൽകി.പയ്യന്നൂർ തഹസീൽദാർ, പരിയാരം മെഡിക്കൽ കോളേജ് സൂപ്രണ്ട്, പ്രിൻസിപ്പൽ, ചെറുപുഴ പോലീസ് എന്നിവരിൽ നിന്ന് മൊഴിയെടുത്ത ശേഷമാണ് കണ്ണൂർ കളക്ടർ പി. വിഷ്ണുരാജ് റവന്യൂമന്ത്രിക്ക് റിപ്പോർട്ട് നൽകിയത്. ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം കൊണ്ടുപോകേണ്ടി വന്നതിൽ പയ്യന്നൂർ തഹസീൽദാർക്ക് ഗുരുതര വീഴ്ച സംഭവിച്ചെന്നായിരുന്നു റിപ്പോർട്ട്. തുടർന്ന് തഹസീൽദാരെ അടിയന്തരമായി സസ്പെൻഡ് ചെയ്യാൻ ലാൻഡ് റവന്യൂ കമ്മീഷണർക്ക് മന്ത്രി നിർദേശം നൽകുകയായിരുന്നു.
ചൊവ്വാഴ്ച പോസ്റ്റ്മോർട്ടത്തിന് ശേഷം നേമത്തേക്ക് പോകാൻ ഫ്രീസറുള്ള ആംബുലൻസ് വേണമെന്ന് മരണപ്പെട്ട രാജേഷിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഫ്രീസർ സൗകര്യമുള്ള ആംബുലൻസ് ലഭ്യമല്ലെന്ന കാര്യം പരിയാരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ തഹസീൽദാരെ അറിയിച്ചു. തുടർന്ന് സ്വകാര്യ ആംബുലൻസുകാരെ തഹസീൽദാർ സമീപിച്ചെങ്കിലും 25,000 മുതൽ 33,000 രൂപ വരെ വാടക ചോദിച്ചതിനെ തുടർന്ന് അത് വേണ്ടെന്ന് വെക്കുകയായിരുന്നു.










