കോഴിക്കോട്: കഴിവിന് അതിരുകളില്ലെന്ന് വീണ്ടും തെളിയിച്ച് കാരുണ്യതീരത്തെ ഭിന്നശേഷി വിദ്യാർത്ഥികൾ. ബൂട്ട്ലാൻഡ് ഫൗണ്ടേഷൻ സംഘടിപ്പിച്ച റിറ്റൈൽ എക്സ്പോ 2026-ന്റെ ഭാഗമായി നടന്ന ഗ്രാൻഡ് ഫാഷൻ ഷോയിലാണ് ഭിന്നശേഷി വിദ്യാർത്ഥികൾ പ്രൊഫഷണൽ മോഡലുകൾക്കൊപ്പം റാമ്പിലെത്തി സദസ്സിനെ അമ്പരപ്പിച്ചത്.

പ്രശസ്ത ഫാഷൻ കൊറിയോഗ്രാഫർ ദാലു കൃഷ്ണദാസിന്റെ നേതൃത്വത്തിലാണ് ഷോ അരങ്ങേറിയത്. ആത്മവിശ്വാസവും ചിരിയും നിറഞ്ഞ മുഖവുമായി കാരുണ്യതീരം ക്യാമ്പസിലെ കുട്ടികൾ റാമ്പിലൂടെ നടന്നപ്പോൾ, നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് അവരെ വരവേറ്റത്.

കോഴിക്കോട് ട്രേഡ് സെന്ററിൽ രണ്ട് ദിവസമായി നടക്കുന്ന ബൂട്ട്ലാൻഡ് റിറ്റൈൽ എക്സ്പോ 2026-ലെ പ്രധാന ആകർഷണങ്ങളിലൊന്നായി മാറി ഈ ഫാഷൻ ഷോ. ഉൾപ്പെടുത്തലും തുല്യ അവസരവും ഉയർത്തിപ്പിടിച്ചുകൊണ്ടാണ് സംഘാടകർ ഭിന്നശേഷി വിദ്യാർത്ഥികളെ വേദിയിലേക്ക് ക്ഷണിച്ചത്.
ഫാഷൻ ഷോയ്ക്ക് പുറമെ എക്സ്പോയിൽ കാരുണ്യതീരം വിദ്യാർത്ഥികൾ തയ്യാറാക്കിയ ആർട്ട് ആൻഡ് ക്രാഫ്റ്റ് പ്രദർശനവും ഏറെ ശ്രദ്ധ നേടി. കുട്ടികളുടെ കൈവിരുതിൽ പിറന്ന പെയിന്റിംഗുകൾ, കരകൗശല വസ്തുക്കൾ, അലങ്കാര സാധനങ്ങൾ എന്നിവ സന്ദർശകരുടെ പ്രശംസ ഏറ്റുവാങ്ങി. തങ്ങളുടെ സർഗാത്മകത പുറംലോകത്തിന് മുന്നിൽ അവതരിപ്പിക്കാനുള്ള വലിയ അവസരമായി ഈ പ്രദർശനം കുട്ടികൾക്ക് മാറി.
പ്രോത്സാഹനത്തിന്റെയും ഉൾക്കൊള്ളലിന്റെയും വലിയ സന്ദേശം കൂടി നൽകിയാണ് ബൂട്ട്ലാൻഡ് എക്സ്പോ സമാപിച്ചത്.






