കോഴിക്കോട്: ഇരുവഴിഞ്ഞി പുഴയിൽ പതങ്കയം കാലം പാറയിലുണ്ടായ മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയ യുവാവിനായി നാടും ഫയർഫോഴ്സും ഒന്നടങ്കം നെഞ്ചുരുകി തെരച്ചിൽ നടത്തുമ്പോൾ തൊട്ടടുത്ത് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ ഉദ്ഘാടന പരിപാടി. ഒരു ജീവൻ രക്ഷിക്കാൻ ഒരു നാടൊന്നടങ്കം പരിശ്രമിക്കുമ്പോൾ പുഴയുടെ തൊട്ടുതാഴെ കയാക്കിങ്-റാഫ്റ്റിങ് ഉദ്ഘാടനം നടത്തിയ ജനപ്രതിനിധിയുടെ നടപടിക്കെതിരെ കടുത്ത ജനരോഷമാണ് ഉയരുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ പങ്കെടുത്ത ഉദ്ഘാടന മാമാങ്കമാണ് ഇപ്പോൾ വൻ വിവാദത്തിനും നാട്ടുകാരുടെ പ്രതിഷേധത്തിനും വഴിവെച്ചിരിക്കുന്നത്.
വരും ദിവസങ്ങളിൽ നടക്കാനിരിക്കുന്ന അന്താരാഷ്ട്ര കയാക്കിങ് മേളയുടെ ഭാഗമായി ഒരു സ്വകാര്യ സംഘം സംഘടിപ്പിച്ച റാഫ്റ്റിംഗിന്റെ ഉദ്ഘാടനമാണ് ഇന്ന് പുഴയിൽ അരങ്ങേറിയത്. മലവെള്ളത്തിൽ കാണാതായ യുവാവിന് വേണ്ടിയുള്ള തിരച്ചിൽ പുഴയുടെ മുകൾഭാഗത്ത് ഊർജ്ജിതമായി നടക്കുമ്പോഴായിരുന്നു തൊട്ടുതാഴെ യാതൊരുവിധ മാനുഷിക പരിഗണനയുമില്ലാതെ ഈ ഉദ്ഘാടന ചടങ്ങ് നടന്നത്.
ഒരു ജീവന് വേണ്ടി നാടൊട്ടാകെ പ്രാർത്ഥനയോടെ കാത്തിരിക്കുമ്പോൾ, ഉദ്ഘാടനം മറ്റൊര ദിവസത്തേക്ക് മാറ്റിവെച്ചിരുന്നെങ്കിൽ യാതൊന്നും സംഭവിക്കാനില്ലായിരുന്നുവെന്ന് നാട്ടുകാർ രോഷത്തോടെ പ്രതികരിക്കുന്നു. ഒട്ടും അനുചിതമല്ലാത്ത സമയത്ത് നടത്തിയ ഈ ഉദ്ഘാടന മാമാങ്കം തികച്ചും പ്രതിഷേധാർഹമാണെന്നും, ജനവികാരം മാനിക്കാത്ത ഇത്തരം നടപടികൾ ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് ഉണ്ടാകാൻ പാടില്ലാത്തതായിരുന്നു എന്നുമാണ് പുഴക്കരയിൽ തടിച്ചുകൂടിയ നാട്ടുകാർ ഒന്നടങ്കം പറയുന്നത്. ഇന്നലെയാണ് മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട് വിനോദ സഞ്ചാര ഗൈഡായ മലപ്പുറം കുഴിമണ്ണ മുണ്ടംപറമ്പ് വട്ടോളി ഹൗസിൽ ഷിബിലി (25) നെ കാണാതായത്. ശനിയാഴ്ച വൈകീട്ട് നാലോടെയായിരുന്നു സംഭവം. ഒഴുക്കിൽ പെട്ട വിനോദ സഞ്ചാരികളെ രക്ഷിക്കാൻ ശ്രമിക്കുമ്പോഴാണ് യുവാവ് ഒഴുക്കിൽ പെട്ടത്. സഞ്ചാരികളെ പിന്നീട് രക്ഷപ്പെടുത്തിയെങ്കിലും ഷിബിലിയെ കണ്ടെത്താനായിട്ടില്ല. സ്വന്തം ജീവൻ പണയം വെച്ച് സഞ്ചാരികളെ രക്ഷിക്കാനിറങ്ങിയ യുവാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടക്കവെയാണ് മനുഷ്യത്വമില്ലാത്ത തരത്തിലുള്ള ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ നടപടി ഉണ്ടായതെന്നാണ് വിമർശനം.










