GeneralLatestPolitics

ബാര്‍കോഴ: എം.ബി. രാജേഷ് രാജിവയ്ക്കണം അന്വേഷണം കേന്ദ്ര ഏജന്‍സികളെ ഏല്‍പ്പിക്കണം, മുഖ്യമന്ത്രിയുടെ മൗനം ഞെട്ടിക്കുന്നതെന്നത്; കെ.സുരേന്ദ്രന്‍


കോഴിക്കോട്: ബാര്‍കോഴ ആരോപണമുണ്ടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും മുഖ്യമന്ത്രി പിണറായി വിജയന്റെ മൗനം ഞെട്ടിപ്പിക്കുന്നതാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. യുഡിഎഫ് ഭരണകാലത്തുണ്ടായിരുന്ന ബാര്‍കോഴ ആരോപണത്തിന്റെ തനി ആവര്‍ത്തനമാണ് ഇപ്പോഴുള്ളത്. സംസ്ഥാന സര്‍ക്കാര്‍ മദ്യനയത്തില്‍ മാറ്റമുണ്ടാക്കാന്‍ തീരുമാനിച്ചിരുന്നോയെന്ന കാര്യം വ്യക്തമാക്കേണ്ടത് മുഖ്യമന്ത്രിയാണ്.

മുഖ്യമന്ത്രി അറിയാതെയാണ് ബാര്‍കോഴയെന്ന് വിശ്വസിക്കാന്‍ ന്യായമില്ല. ടൂറിസംവകുപ്പും എക്‌സൈസ് വകുപ്പും ബാര്‍ഉടമകളുമായി കൂടിക്കാഴ്ച നടത്താന്‍ എടുത്തതീരുമാനം മുഖ്യമന്ത്രി അറിഞ്ഞുകൊണ്ടാണ്. ബാര്‍കോഴ ഇടപാട് മുഖ്യമന്ത്രിയും സിപിഎമ്മും അറിഞ്ഞുകൊണ്ടാണെന്നും അതുകൊണ്ടാണ് മുഖ്യമന്ത്രിയുടെ മൗനമെന്നും അദ്ദേഹം വ്യക്തമാക്കി. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മൗനംവെടിയണമെന്നും സത്യം ജനങ്ങള്‍ക്കുമുന്നില്‍ തുറന്നുപറയണമെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും അറിവോടെയാണോ ഡ്രൈഡെ ഒഴിവാക്കാനും ബാറുകളുടെ പ്രവര്‍ത്തനസമയം ദീര്‍ഘിപ്പിക്കാനും ഉള്ള ആശയം ചര്‍ച്ചചെയ്തത്. നയംമാറ്റം അപ്പുറം കടന്നു ബീവറേജസ് ഔട്ട്‌ലെറ്റുകള്‍ സ്വകാര്യവല്‍ക്കരിക്കാനും തീരുമാനിച്ചതായും അദ്ദേഹം ആരോപിച്ചു. ഇത് കേവലം പണപ്പിരിവായി കാണാനാവില്ല. സംസ്ഥാനമന്ത്രിസഭ ഇക്കാര്യം ചര്‍ച്ച ചെയ്തിട്ടുണ്ടോ? ഇരുവകുപ്പുകളെയും ബാര്‍മുതലാളിമാരുമായി ചര്‍ച്ചചെയ്യാന്‍ ഏല്‍പ്പിച്ചിരുന്നോ? ഇടതുപക്ഷത്തിലെ സിപിഐ ഉള്‍പ്പെടെ ഘടകകക്ഷികളുടെ നിലപാടെന്താണ്? മദ്യനയം മാറ്റാന്‍ ഔദ്യോഗിക തീരുമാനമുണ്ടായിരുന്നോ? എന്തുകൊണ്ടാണ് യോഗം ഓണ്‍ലൈനായി നടത്തിയത്. എന്നീകാര്യങ്ങള്‍ വിശദമാക്കാനാനുളള ഉത്തരവാദിത്വം മുഖ്യമന്ത്രിക്ക് ഉണ്ട്. അതിനാല്‍ മുഖ്യമന്ത്രി മൗനംവെടിയണം.

ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത് എക്‌സൈസ് മന്ത്രിയാണ്. ആരോപണം ഉയര്‍ന്ന എക്‌സൈസ് മന്ത്രി അന്വേഷണത്തിന് ഉത്തരവിട്ടാല്‍ സത്യംപുറത്തുവരില്ല. പ്രതിപക്ഷം ജുഡീഷ്യല്‍ അന്വേഷണം വേണമെന്നു പറയുന്നത് എന്തിനാണെന്ന് മനസസ്സിലാകുന്നില്ല. ഏതെങ്കിലും വിരമിച്ച ജഡ്ജിയെക്കൊണ്ട് നടത്തുന്ന ജുഡീഷ്യല്‍ അന്വേഷണം നീണ്ടുപോകും. അതിനാല്‍ അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്നും മുഖ്യമന്ത്രി മൗനംവെടിയണമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവകുപ്പിലും കൈയ്യിട്ടുവാരുന്ന മന്ത്രി മുഹമ്മദ് റിയാസ് നിഴല്‍മുഖ്യമന്ത്രിയാണ്. ഏതുവകുപ്പിലും ഇയാള്‍ ഇടപെടല്‍ നടത്തുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

മഴക്കെടുതിയുടെ കാലത്ത് മന്ത്രി എംബി രാജേഷ് വിദേശത്ത് പോയി. ഗ്രാമനഗരവ്യത്യാസമില്ലാതെ എവിടെയും മഴക്കാലപൂര്‍വ്വ ശുചീകരണം നടത്തിയിട്ടില്ല. പകര്‍ച്ചവ്യാഥികള്‍ പടരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രി കോഴവിവാദത്തില്‍ വിദേശത്ത് പോകുന്നത്. രാജേഷ് തിരിച്ചുവരുന്നത് ദുബായ് വഴിയാണോയെന്നകാര്യമാണ് അറിയാനുള്ളത്. മുഖ്യമന്തിയും മന്ത്രിമാരും ഏത് വിദേശരാജ്യത്ത് പോയാലും മടക്കം ദുബായ് വഴിയാണെന്നും മന്ത്രിമാര്‍ വിദേശത്ത് പോകുന്നത് കേന്ദ്രമോ ഗവര്‍ണറോ അറിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

വടകരയില്‍ വര്‍ഗീയത ഉണ്ടാക്കിയവര്‍ തന്നെയാണ് സര്‍വകക്ഷിയോഗം നടത്തുന്നത്. പച്ചവര്‍ഗീയതയാണ് അവിടെ നടത്തിയത്. ഇരുമുന്നണികളും ഭരിച്ച കേരളത്തില്‍ ഇപ്പോള്‍ അവര്‍ പരസ്പരം വര്‍ഗ്ഗീയത പറയുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു. തെരഞ്ഞെടുപ്പ് ഫലം വരുമ്പോള്‍ പ്രശ്‌നമുണ്ടാവുമെന്ന മുന്‍ധാരണയാണ് ഇവരുടെ ഭരണം കൊണ്ടുണ്ടായത്. ഫാസിസം കേരളത്തിലാണെന്നും അതിരപ്പിള്ളിയില്‍ മാധ്യമപ്രവര്‍ത്തകനെ കേസില്‍ ഉള്‍പ്പെടുത്തി യഥാര്‍ത്ഥ ഫാസിസമാണ് സംസ്ഥാനസര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.


Reporter
the authorReporter

Leave a Reply