ഇടുക്കി: നാല് കൊലക്കേസ് ഉൾപ്പെടെ നിരവധി കേസുകൾ തെളിയിക്കുന്നതിൽ നിർണ്ണായക പങ്കു വഹിച്ച ഇടുക്കി ഡോഗ് ഡോഗ് സ്ക്വാഡിലെ ജെനിക്ക് ഇനി വിശ്രമ ജീവിതം. പൊലീസിന്റെ പതിവ് രീതികൾക്ക് വിപരീതമായി ജെനി ഇനി തന്റെ പരിശീലകനായിരുന്ന എ എസ് ഐ സാബുവിനൊപ്പം തങ്കമണിയിലെ വീട്ടിലാകും വിശ്രമ ജീവിതം നയിക്കുക.
മൂന്നു മാസം പ്രായമുള്ളപ്പോഴാണ് ജെനി പൊലീസ് സേനയിലെത്തുന്നത്. ഇപ്പോൾ എ എസ് ഐ ആയ സാബുവായിരുന്നു പരിശീലകൻ. സുനിൽകുമാറായിരുന്നു സഹപരിശീലകൻ. തൃശൂരിലെ പൊലീസ് അക്കാഡമിയിൽ ഒൻപതുമാസം പരിശീലനം പൂർത്തിയാക്കി 2015 ലാണ് ഇടുക്കി ഡോഗ് സ്ക്വാഡിലെ ട്രാക്കറായി ജെനിയെത്തുന്നത്. സർവീസിലെത്തിയ ആദ്യ വർഷം തന്നെ അടിമാലിയിലെ രാജധാനി ലോഡ്ജിൽ മൂന്നു പേരെ കൊലപ്പെടുത്തിയ പ്രതിയെ കണ്ടെത്താൻ നിർണായക പങ്ക് വഹിച്ചു. 2019 ൽ ശാന്തന്‍പാറ പൊലീസ് സ്റ്റേഷൻ പരിധിയിലെ പുത്തടി എന്ന സ്ഥലത്ത് റിജോഷ് എന്നയാളുടെ തിരോധാന കേസിലും തുമ്പുണ്ടാക്കി. പത്ത് വർഷത്തിനിടെ നിരവധി കൊലപാതകം, കാണാതെ പോകല്‍, മോഷണം തുടങ്ങിയ കേസുകളിലും ജെനിയാണ് തെളിവുകളുണ്ടാക്കുന്നതിൽ നിർണായകമായത്.
വിരമിക്കൽ ദിനത്തിൽ യൂണിഫോമിൽ എത്തിയ ജെനിയെ ഇടുക്കി ജില്ലാ പോലീസ് മേധാവി വി യു കുര്യാക്കോസ് മാലയിട്ട് സ്വീകരിച്ചു. സേനയിലുള്ള ഉദ്യേഗസ്ഥന് നൽകുന്ന എല്ലാ ബഹുമതിയും നൽകിയാണ് ജെനിയേയും വിശ്രമ ജീവിതത്തിനയച്ചത്. ഡോഗ് സ്ക്വാഡിൽ നിന്ന് വിരമിക്കുന്ന നായകളെ സാധാരണഗതിയിൽ തൃശൂരിൽ പൊലീസ് അക്കാദമിയോടു ചേർന്നുള്ള വിശ്രമ കേന്ദ്രമായ വിശ്രന്തിയിലേക്കാണ് കൊണ്ട് പോകാറുള്ളത്. എന്നാൽ സാബുവിന്റെ അപേക്ഷ പ്രകാരമാണ് ജനിയെ സാബുവിനൊപ്പം അയച്ചത്. ഇനി എ എസ് ഐ സാബുവിനൊപ്പം തങ്കമണിയിലെ വീട്ടില്‍ ആകും ജെനി വിശ്രമജീവിതം നയിക്കുക.2019 ല്‍ ശാന്തന്‍പാറ പൊലീസ് സ്റ്റേഷനില്‍ പരിധിയിലെ പുത്തടി എന്ന സ്ഥലത്തു റിജോഷ് എന്നയാളുടെ തിരോധാനവുമായി ബന്ധപ്പെട്ട് പരിശോധനക്കായി എത്തിയ ജെനി രണ്ടര കിലോമീറ്റര്‍ സഞ്ചരിച്ച് ഒരു സ്ഥലം കാണിച്ചുകൊടുക്കുകയും അവിടെ കാണാതായ റിജോയുടെ മൃതശരീരം കുഴിച്ചിട്ട നിലയില്‍ കണ്ടെത്തുകയും കേവലം മിസ്സിംഗ് കേസില്‍ ഒതുങ്ങിപ്പോകാമായിരുന്ന ഒരു കേസ് കൊലപാതക കേസ് തെളിയിക്കാനും ജെനി കാരണമായി. കരിമണ്ണൂര്‍ സ്റ്റേഷന്‍ പരിധിയിലെ കൊലക്കേസ് പ്രതി ഒളിച്ചിരുന്ന സ്ഥലം ദുര്‍ഘടമായ പാറക്കെട്ടുകളിലുടെ സഞ്ചരിച്ച് കാണിച്ചുകൊടുക്കുകയും, 2020ല്‍ വണ്ടിപ്പെരിയാര്‍ സ്റ്റേഷന്‍ പരിധിയിലെ ഒരു സ്ത്രീയെ കൊലപ്പെടുത്തിയ കേസിലും നിര്‍ണ്ണായകമായ സേവനങ്ങള്‍ ജെനി നല്‍കുകയുണ്ടായി.