കൽപ്പറ്റ: വയനാട്ടിൽ ഗോത്രവിഭാഗത്തിലുള്ള യുവാക്കളുടെ ആത്മഹത്യാനിരക്ക് വർധിക്കുന്നതിന് പിന്നിലെ കാരണങ്ങൾ അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ.
വയനാട് ജില്ലാ കളക്ടറും പട്ടികവർഗ വികസന ഓഫീസറും ഇക്കാര്യം പരിശോധിച്ച് മൂന്നാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
10 വർഷത്തിനിടെ വൈത്തിരി താലൂക്കിൽ ആത്മഹത്യ ചെയ്തത് 200 ഓളം യുവാക്കളാണെന്നാണ് മനസിലാക്കുന്നത്. സുൽത്താൻ ബത്തേരിയിലെയും മാനന്തവാടിയിലെയും കണക്കുകൾ പുറത്തു വിടുന്നില്ലെന്നും ആക്ഷേപമുണ്ട്.
2011ലെ സെൻസസ് പ്രകാരം ജനസംഖ്യയുടെ 1.45% മാത്രമാണ് ഗോത്രവിഭാഗക്കാർ. വയനാട്, ഇടുക്കി ജില്ലകളിലാണ് ഗോത്രവർഗ്ഗക്കാർ കൂടുതൽ. പട്ടികവർഗ്ഗവിഭാഗത്തിലുള്ളവരുടെ വികസനത്തിന് വേണ്ടി പദ്ധതികൾ ആസൂത്രണം ചെയ്യേണ്ട ഉദ്യോഗസ്ഥർ ഇക്കാര്യം ഗൗരവത്തിലെടുക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ആത്മഹത്യ ചെയ്തവരിൽ 90% വും യുവാക്കളാണ്. 40 വയസിന് താഴെ 73 പുരുഷൻമാരും 21 സ്ത്രീകളും ആത്മഹത്യ ചെയ്തു.5 ലക്ഷത്തിൽ താഴെ മാത്രം ജനസംഖ്യയുള്ള 4762 ഊരുകളിൽ നിന്നും ആത്മഹത്യ ചെയ്തവരുടെ എണ്ണം ശേഖരിക്കാൻ പോലും പട്ടികവർഗ്ഗ വികസന വകുപ്പിന് കഴിയുന്നില്ലെന്ന് ആക്ഷേപമുണ്ട്.
ദൃശ്യമാധ്യമവാർത്തയുടെ അടിസ്ഥാനത്തിൽ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി. മാർച്ചിൽ സുൽത്താൻ ബത്തേരി ടൗൺഹാളിൽ നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും.