ബേപ്പൂർ: ബേപ്പൂർ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ മലയാളത്തിലെ പ്രശസ്ത കഥാകൃത്തും നോവലിസ്റ്റുമായ പി.കെ. പാറക്കടവിന്റെ ശ്രദ്ധേയമായ കൃതിയായ “വേരുകളുടെ ചോര ” എന്ന കഥാസമാഹാരത്തെക്കുറിച്ച് ചർച്ച സംഘടിപ്പിച്ചു. എഴുത്തുകാരുടെ സാന്നിധ്യത്തിൽ തന്നെ നടക്കുന്ന ഒരു അപൂർവ്വ സാഹിത്യ സദസ്സാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. എന്റെ കഥയിൽ ഞാൻ രാസവളം ചേർക്കാറില്ല എന്നും അതുകൊണ്ട് ആണ് എന്റെ കഥകൾ ചെറുതാവുന്നതെന്നും ആമുഖമായി പറഞ്ഞുകൊണ്ടാണ് പി. കെ .പാറക്കടവ് സംസാരം തുടങ്ങിയത്. കഥയും കഥാപാത്രങ്ങളും എഴുത്തുകാരനും വായനക്കാരനുമായി നേരിട്ട് സംവദിക്കുന്ന ചടങ്ങിൽ എത്തിച്ചേരാൻ സാധിച്ചതിൽ അതിയായ സന്തോഷം നൽകുന്നതായി അദ്ദേഹം സൂചിപ്പിച്ചു. നമ്മുടെ ചിന്തകളും വിശ്വാസങ്ങളും ഒക്കെ മാറ്റി വച്ചാൽ നാം മനുഷ്യരെല്ലാം ഒന്നാണ് എന്ന് പറയുന്ന തത്വചിന്തയാണ് ഞാൻ കഥകളിലൂടെ പറയാൻ ശ്രമിച്ചതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു .
ബേപ്പൂർ പ്രസ് ഫോറം പ്രസിഡന്റ് ഡോക്ടർ എൻ.പി. പത്മനാഭൻ പരിപാടി ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡണ്ട് എം. രാജഗോപാൽ അധ്യക്ഷത വഹിച്ചു.
സാഹിത്യകാരൻ എം. ഗോകുൽദാസ് “വേരുകളുടെ ചോര”എന്ന പുസ്തകത്തെ കുറിച്ച് അവതരണം നടത്തി. സാഹിത്യകാരൻ എം. മിഹറാജ് , കോഴിക്കോട് ലൈബ്രറി കൗൺസിൽ അംഗം എം.പത്മകുമാർ, വി.ഹരിദാസ് നമ്പ്യാർ എന്നിവർ സംസാരിച്ചു. ലൈബ്രറി സെക്രട്ടറി പി. എൻ. പ്രേമരാജ് സ്വാഗതവും ജോ.സെക്രട്ടറി എം .ജി . ശശികുമാർ നന്ദിയും പറഞ്ഞു.










