മഹാമാരിക്കാലത്ത് ടാറ്റ ഗ്രൂപ്പ് 60 കോടി മുടക്കി നിർമ്മിച്ച കൊവിഡ് ആശുപത്രി പൊളിച്ചു. ഇനി ചായക്കടയായും വിശ്രമ കേന്ദ്രമായും ഗോഡൗണായും ഇത് മാറും. ഇനി ഇത് മറ്റൊരു രീതിയിൽ ഉപയോഗപ്പെടുത്താനാണ് അധികൃതരുടെ തീരുമാനം. കോടിക്കണക്കിന് രൂപ മുടക്കി നിർമ്മിച്ച ആശുപത്രി പൊളിച്ചു നീക്കുന്നതിന്റെ മാനക്കേട് ഒഴുവാക്കുന്നതിന് കൂടിയാണ് പൊളിക്കുന്ന കണ്ടെയിനറുകള്‍ ഉപയോഗപ്പെടുത്താൻ അധികൃതർ മറ്റൊരു വഴി കണ്ടെത്തിയത്.
കണ്ടെയിനറുകള്‍ അഴിച്ചെടുത്ത് സർക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് കൈമാറുന്നതിനുള്ള നടപടികള്‍ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. സ്ഥലത്ത് ആരംഭിക്കുന്ന ക്രിട്ടിക്കല്‍ കെയർ യൂണിറ്റിന് കെട്ടിടം പണിയുന്നതിന് നിർമ്മാണ സ്ഥലത്തെ 24 കണ്ടെയിനറുകളാണ് ആദ്യ ഘട്ടത്തില്‍ മാറ്റുന്നത്. ജില്ലാ നിർമ്മിതി കേന്ദ്രത്തിന് 4 എണ്ണം, ഹാർബർ എഞ്ചിനിയർ വകുപ്പിന് 10, ഡിടിപിസി 4, വനംവകുപ്പ് 2, മത്സ്യഫെഡ് 4 എന്നിങ്ങനെ ഇവിടെ നിന്ന് പൊളിച്ചുകൊണ്ടു പോവുക.
തെക്കില്‍ വില്ലേജില്‍ 540 കിടക്കകളോട് കൂടിയ പ്രീഫാബ്രികേറ്റഡ് കണ്ടെയ്നറുകളാണ് ടാറ്റാ ഗ്രൂപ്പ് സർക്കാരിന് നിർമിച്ചു കൈമാറിയിരുന്നത്. കൊവിഡ് ബാധിതർ അടക്കം മുന്നൂറിലധികം പേരാണ് ഈ സ്ഥാപനത്തിലുള്ളത്. കൃത്യമായ അറ്റുകുറ്റപ്പണിയും പരിചരണവും നടത്താത്ത ആശുപത്രിയുടെ കണ്ടെയിനർ നശിച്ചത് വ്യാപക വിമർശനത്തിന് കാരണമായിരുന്നു. തുടർന്ന് ആശുപത്രിയുടെ വികസനം ചർച്ച ചെയ്യുന്നതിന് സിഎച്ച് കുഞ്ഞ് അബ്ദു എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് ക്രിട്ടിക്കല്‍ കെയർ നിർമ്മിക്കുന്ന സ്ഥലത്തെ കണ്ടെയിനറുകള്‍ ആവശ്യമുള്ള സർക്കാർ വകുപ്പുകള്‍ക്ക് നല്‍കാൻ തീരുമാനിച്ചത്.
കണ്ടെയിനറുകള്‍ കൊണ്ടുപോകുന്നതിനുള്ള ചെലവ് അതത് വകുപ്പുകള്‍ വഹിക്കണം. 3 ബ്ലോക്കുകളിലായി ആകെ 128 കണ്ടെയിനറുകളാണ് കൊവിഡ് ആശുപത്രിക്കായി ഉപയോഗിച്ചിട്ടുള്ളത്. സർക്കാർ ആവശ്യം കഴിഞ്ഞ് കണ്ടെയിനർ ബാക്കിയുണ്ടെങ്കില്‍ സ്വകാര്യ വ്യക്തികള്‍ക്ക് ടെൻഡർ ചെയ്തു നല്‍കും. കൊവിഡ് മഹാമാരിയുടെ കാലത്ത് ആരംഭിച്ച ആശുപത്രി കൊവിഡ് രോഗികളുടെ എണ്ണം കുറഞ്ഞ ശേഷം വെറുതെ കിടന്നതാണ് ശോചനീയാവസ്ഥയ്ക്ക് കാരണമായത്. ഇത് കൃത്യമായി പരിപാലിക്കേണ്ട ഉത്തരവാദിത്തം സംസ്ഥാന സർക്കാരിനായിരുന്നു. കൊവിഡിന് ശേഷം ആശുപത്രി മറ്റു രോഗങ്ങള്‍ക്ക് ഉപയോഗിക്കാമെന്നായിരുന്നു അറിയിച്ചത്. റോഡ്, വൈദ്യുതി എന്നിവയ്ക്ക് 12 കോടിയോളം രൂപ സർക്കാരും ചെലവഴിച്ചിരുന്നു.
ഇത്തരത്തിൽ മഹത്തരമായ ഒരു ഉദ്യമം ആക്രി വിലയ്ക്ക് പൊളിച്ചു വിൽക്കുന്ന ഒരു സർക്കാർ കേരളത്തിൽ മാത്രമേ ഉണ്ടാവുകയുള്ളൂ. വികസന പദ്ധതികൾക്ക് പണം നീക്കിവെക്കാൻ സർക്കാരിന് കഴിവില്ലാത്തതിനാൽ സ്വകാര്യ മേഖലയിലെ സംരംഭകർ സമൂഹത്തിന്റെ താൽപര്യാർത്ഥം നിർമ്മിച്ചു കൊടുത്ത പദ്ധതികൾ പോലും ആക്രിക്ക് വിറ്റ് ധൂർത്തിന് പണം കണ്ടെത്തുകയാണ് കേരള സർക്കാർ ചെയ്യുന്നത്. സ്വന്തം നിലയിൽ ജനത്തിന് ഉപകാരപ്രദമായ ഒന്നും ചെയ്യുന്നില്ല എന്ന് മാത്രമല്ല ജനങ്ങൾക്കുവേണ്ടി സ്വകാര്യമേഖലയിൽ നിന്ന് കിട്ടുന്ന സഹായങ്ങൾ പോലും നിഷേധിക്കുന്ന ഭരണകൂടമാണ് കേരളം ഭരിക്കുന്നതെന്ന് മലയാളി തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.