വയനാട് മുത്തങ്ങ വനമേഖലയായ മൂലങ്കാവിൽ കാട്ടുതീ. കാട്ടുതീ സമീപത്തെ റബ്ബർ തോട്ടങ്ങളിലേക്കും പടർന്നു. ഏക്കർ കണക്കിന് സ്ഥലം കത്തി നശിച്ചു. ഫയർഫോഴ്സും വനം വകുപ്പ് ഉദ്യോഗസ്ഥരും തീ അണയ്ക്കാനുള്ള ശ്രമങ്ങൾ തുടരുകയാണ്. കാരശ്ശേരി വനമേഖലയ്ക്ക് സമീപം തീ പടർന്ന പ്രദേശത്ത് ഒരു വീട് ഉള്ളത് ആശങ്കയ്ക്ക് ഇടയാക്കുന്നുണ്ട്. തീ പടർന്നപ്പോൾ കാട്ടിൽ ആനകൾ ഉണ്ടായിരുന്നു എന്നും നാട്ടുകാർ പറയുന്നു. കാറ്റുള്ളതിനാൽ തീ അണക്കാനുള്ള ശ്രമങ്ങൾക്ക് തടസ്സം നേരിടുന്നുണ്ട്.
കോഴിക്കോട്, മലപ്പുറം, വയനാട് ജില്ലകളിൽ കഴിഞ്ഞ ജനുവരിക്ക് ശേഷം ഇതുവരെ മഴ ലഭിച്ചിട്ടില്ല. അതുകൊണ്ട് ഈ പ്രദേശങ്ങളെല്ലാം തന്നെ വരണ്ടുണങ്ങി നിൽക്കുകയാണ്. കൂടാതെ ഏറ്റവും കൂടുതൽ ചൂട് രേഖപ്പെടുത്തുന്നത് വനമേഖലകളിലാണ് അതിനാൽ തന്നെ പുല്ലും മറ്റും ഉണങ്ങി കരിഞ്ഞിരിക്കുകയാണ്.
കേരളത്തിൽ വേനൽക്കാലത്ത് ഉണ്ടാകുന്ന സർഫസ് വിൻഡ് അഥവാ ഭൗമോപരിതലത്തിൽ ഉണ്ടാകുന്ന കാറ്റ് രൂപപ്പെട്ടു തുടങ്ങിയിട്ടുണ്ട്. രണ്ടാഴ്ചയായി വടക്കൻ മേഖലകളിൽ ഈ കാറ്റ് ശക്തമാണ്. അതിനാൽ തന്നെ തീപിടുത്തം ഉണ്ടായാൽ തീ പെട്ടെന്ന് പടർന്നു പിടിക്കാനുള്ള സാധ്യത കൂടുതലാണ്.
അതിനാൽ വടക്കൻ കേരളത്തിലെ വനമേഖലകളിലും മറ്റു പ്രദേശങ്ങളിലും യാതൊരു കാരണവശാലും തീ ഇടുകയോ, സിഗരറ്റ് കുറ്റി തുടങ്ങിയ വസ്തുക്കൾ വലിച്ചെറിയുകയോ ചെയ്യരുത്. പ്രത്യേകിച്ച് വിഷുക്കാലമായതിനാൽ തന്നെ പടക്കം പൊട്ടിക്കുന്നവർ സൂക്ഷിക്കണം. കാരണം വാണം പോലുള്ള പടക്കങ്ങൾ ഉപയോഗിക്കുമ്പോൾ അതിന്റെ തീപ്പൊരികൾ വീണ് തീ പെട്ടെന്ന് പടർന്ന് പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ്.