കോഴിക്കോട്: മനുഷ്യന്റെ സർവ്വ പാപദോഷ ശമനത്തിനും പ്രായശ്ചിത്തത്തിനുമായുള്ള പവിത്രേഷ്ടിയോടെ 14ാമത് വേദസപ്താഹ-മുറജപത്തിന്റെ ആറാം നാളത്തെ ചടങ്ങുകൾ ബുധനാഴ്ച സമാപിച്ചു. തുടർന്ന് മുറജപവും പിന്നീട് കുടുംബ ഐശ്വര്യത്തിനായുള്ള വിഷ്ണുസൂക്തഹോമവും ഒറ്റത്തെങ്ങിലെ വേദമഹാമന്ദിരത്തിൽ നടന്നു. കഴിഞ്ഞ ആറ് ദിവസമായി അത്യപൂർവ്വ മന്ത്രങ്ങൾ ചൊല്ലിക്കൊണ്ടുള്ള വേദസപ്താഹത്തിൽ മനുഷ്യജീവിതത്തെ ബാധിക്കുന്ന വിശേഷപ്പെട്ട പന്ത്രണ്ട് യജ്ഞങ്ങൾ നടക്കുകയുണ്ടായി. പതിനൊന്ന് വേദപണ്ഡിതൻമാർ പങ്കെടുത്ത പാരമ്പര്യരീതിയിലുള്ളതായിരുന്നു വേദമന്ത്രങ്ങൾ ചൊല്ലൽ. സോമാഹൂതി സമർപ്പിക്കുന്ന ചടങ്ങും ഇന്നലെ നടന്നു.
ജൂലൈ 17 കർക്കടകം ഒന്നിന് ആരംഭിച്ച് ഏഴ് ദിവസം നീണ്ടുനിന്ന വേദസപ്താഹം ഇന്ന് (വ്യാഴാഴ്ച) അഷ്ടാവധാനസേവയോടെ സമാപനം കുറിക്കും. വേദനാരായണന് എട്ട് തരത്തിലുള്ള സേവകൾ സമർപ്പിക്കുന്ന ചടങ്ങാണ് അഷ്ടാവധാനസേവ. വേദം, ശാസ്ത്രം, പുരാണം, പഞ്ചാംഗം, സ്തോത്രം, ഗീതം, നൃത്തം, വാദ്യം എന്നിവയാണ് എട്ടു സേവകൾ. ഇതോടനുബന്ധിച്ച് ത്രൈധാതവിയേഷ്ടിയും നടക്കും.






