കോഴിക്കോട്:ഖത്തറിൽ ഉണ്ടായ സ്ഫോടനത്തിൽ മരിച്ച തൂണേരി സ്വദേശി അർജുന്റെ മൃതദേഹം ഇന്ന് രാവിലെ ആറരമണിയോടെ വെള്ളൂരിലെ വീട്ടിൽ എത്തിച്ചു .വീട്ടിൽ പൊതു ദർശനത്തിന് വെച്ച മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിക്കാൻ നാട്ടുകാരും ബന്ധുക്കളും അടക്കം നിരവധി പേരാണ് എത്തിയത്.

പ്രവാസലോകത്തെ ഞെട്ടിച്ച സ്ഫോടനത്തിൽ അർജുന്റെ അകാല വിയോഗം നാടിനെയാകെ കണ്ണീരിലാഴ്ത്തി.ഏതാണ്ട് ഒന്നര വർഷം മുൻപായിരുന്നു അർജുന്റെ വിവാഹം നടന്നത്. കഴിഞ്ഞ ഓണാഘോഷത്തിന് നാട്ടിലെത്തിയിരുന്നു.
കഴിഞ്ഞ ഞായറാഴ്ച രാത്രിയിലായിരുന്നു ഖത്തറിനെ നടുക്കിയ ദുരന്തം സംഭവിച്ചത്. അറ്റകുറ്റപ്പണികൾക്കിടയിലുണ്ടായ സ്ഫോടനത്തിൽ അർജുന് ജീവൻ നഷ്ടമാവുകയായിരുന്നു.
12 ഇന്ത്യക്കാർ ഉൾപ്പെടെ ആകെ 13 പേർ മരിച്ചതായി ഖത്തർ എനർജി അധികൃതർ ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നു. മരിച്ച മറ്റൊരാൾ പാക്കിസ്ഥാനിയാണ്.
അപകടത്തിൽ ഇന്ത്യക്കാരുൾപ്പെടെ 66 തൊഴിലാളികൾക്ക് പരുക്കേൽക്കുകയും ചെയ്തിട്ടുണ്ട്.










