ജക്കാർത്ത: ഇന്തോനേഷ്യയില്‍ യാത്രാക്കപ്പലിന് തീപിടിച്ച് അഞ്ച് പേർക്ക് ദാരുണാന്ത്യം. 271 പേരുമായി യാത്ര പോയ കെഎംപി മുത്യാര സെന്‍സോസ- 2 എന്ന കപ്പലിനാണ് തീപിടിച്ചത്. അപകടത്തില്‍ 41 പേരെ കാണാതായതായി അധികൃതര്‍ അറിയിച്ചു.ഇന്തോനേഷ്യയിലെ മധുര ദ്വീപിന് സമീപം ഞായറാഴ്ച രാവിലെയാണ് ദുരന്തമുണ്ടായത്. സുരബായയിലെ തഞ്ചുങ് പെരാക് തുറമുഖത്ത് നിന്ന് സുലവേസി ദ്വീപിലെ മകാസറിലേക്ക് പോവുകയായിരുന്നു കപ്പല്‍. യാത്ര ആരംഭിച്ച് ഏതാനും മണിക്കൂറുകള്‍ക്ക് ശേഷം ക്യാപ്റ്റന്‍ തീപിടിത്തവിവരം അധികൃതരെ അറിയിച്ചിരുന്നു. എന്നാല്‍ ഇതിന് തൊട്ടുപിന്നാലെ കപ്പലുമായുള്ള ആശയവിനിമയം പൂര്‍ണമായും നിലച്ചു. നാഷണല്‍ സെര്‍ച്ച് ആന്‍ഡ് റെസ്‌ക്യൂ ഏജന്‍സിയായ ബസാര്‍നാസ് ആണ് വിവരങ്ങള്‍ പുറത്തുവിട്ടത്.തീപിടിത്തത്തില്‍ കപ്പല്‍ ഏതാണ്ട് പൂര്‍ണമായും കത്തിയമര്‍ന്ന നിലയിലാണ്. കപ്പലിന്റെ മുകള്‍ ഭാഗങ്ങളില്‍ നിന്ന് കറുത്ത പുക ഉയരുന്നതും ലൈഫ് ജാക്കറ്റുകള്‍ ധരിച്ച യാത്രക്കാര്‍ ഒരു വശത്ത് തടിച്ചുകൂടുന്നതുമായ ദൃശ്യങ്ങള്‍ പുത്തുവന്നിട്ടുണ്ട്. രക്ഷപ്പെടാനായി ചില യാത്രക്കാര്‍ കടലിലേക്ക് ചാടിയതായും റിപ്പോര്‍ട്ടുണ്ട്. നിലവില്‍ രക്ഷാപ്രവര്‍ത്തനം തുടരുകയാണെന്നും തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താന്‍ അന്വേഷണം ആരംഭിച്ചതായും അധികൃതര്‍ അറിയിച്ചു.








