കോഴിക്കോട്: നഗരത്തിൽ സ്വകാര്യ ബസുകളുടെ അമിതവേഗതയും മത്സരയോട്ടവും വീണ്ടും ഭീഷണിയാകുന്നു. പുഷ്പ ജംഗ്ഷന് സമീപം ഫ്രാൻസിസ് റോഡ് ഓവർബ്രിഡ്ജിന് താഴെ കരുവൻതിരുത്തി – മെഡിക്കൽ കോളേജ് റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് പാലത്തിന്റെ അടിഭാഗത്ത് ഇടിച്ചു കയറി. വിദ്യാർത്ഥികൾ അടക്കം നിരവധി യാത്രക്കാരുമായി സഞ്ചരിച്ച ബസ് ആണ് അപകടത്തിൽ പെട്ടത്.ഫ്രാൻസിസ് റോഡ് മേൽപ്പാലത്തിന് താഴെയുള്ള വീതി കുറഞ്ഞ റോഡിലൂടെ അമിതവേഗതയിൽ വന്ന ബസ് പാലത്തിന്റെ കോൺക്രീറ്റ് ഘടനയിൽ ഇടിച്ചു കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ബസിന്റെ മുൻഭാഗത്തെ മുകൾതട്ട് തകർന്നു.മറ്റൊരു ബസ്സുമായി സമയം തെറ്റിച്ചുള്ള മത്സരയോട്ടമാണ് അപകടത്തിന് വഴിവച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു. ഈ ഭാഗത്ത് സ്വകാര്യബസ്സുകളുടെ അമിതവേഗതയും മത്സര ഓട്ടവും പതിവാണെന്നും ഇതിനുമുമ്പും സമാനമായ രീതിയിൽ ഇവിടെ അപകടങ്ങൾ നടന്നിട്ടുണ്ടെന്നും നാട്ടുകാർ വ്യക്തമാക്കി.
വിദ്യാർത്ഥികളും സ്ഥിരം യാത്രക്കാരും നിറഞ്ഞ സമയത്തായിരുന്നു അപകടം. ഭാഗ്യം കൊണ്ട് മാത്രമാണ് വലിയൊരു ദുരന്തം ഒഴിവായത്.
യാത്രക്കാരുടെ ജീവന് ഭീഷണിയാകുന്ന രീതിയിൽ നഗരത്തിൽ തുടരുന്ന സ്വകാര്യ ബസ്സുകളുടെ മത്സരയോട്ടത്തിനെതിരെ മോട്ടോർ വാഹന വകുപ്പും പോലീസും ശക്തമായ നടപടി സ്വീകരിക്കണമെന്ന് ആവശ്യം ശക്തമായിട്ടുണ്ട്.








