കോഴിക്കോട്: കാശ്യപ വേദ റിസർച്ച് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ നടന്നുവരുന്ന വേദ സപ്താഹം -മുറജപം പർജന്യേഷ്ടിയോടെയും രുദ്ര ഹോമത്തോടെയും ആദ്യഘട്ടം പിന്നിട്ടു.
കാർഷികവൃത്തി സമൃദ്ധപ്പെടാനും ജലസ്രോതസ്സുകൾ സമ്പന്നമാകാനുമുള്ള പർജന്യേഷ്ടിയാണ് രാവിലെ വേദമഹാമാന്ദിരത്തിലെ ഹോമകുണ്ഡത്തിൽ പ്രധാനമായും നടന്നത്. നാലാം ദിവസമായ ഇന്നലെ ഉച്ചക്ക് ശേഷം വിഘ്ന – ദുരിത തടസ്സങ്ങൾ മാറാനുള്ള രുദ്രമന്ത്രങ്ങൾ വിനിയോഗിച്ച് ചെയ്യുന്ന രുദ്രഹോമവും നടക്കുകയുണ്ടായി. മുഖ്യപുരോഹിതനായ കേശവ് അവധാനിയാണ് ഇരു ചടങ്ങുകൾക്കും നേതൃത്വം നൽകിയത്.

ഏഴ് ദിവസം നീണ്ടുനിൽക്കുന്ന വേദ സപ്താഹത്തിൽ മുറജപമാണ് ഏറ്റവും പ്രധാനം. അത് ഇന്നും തുടർന്നു. വേദം മുഴുവനും പാരമ്പര്യ രീതിയിൽ ചൊല്ലുന്ന ചടങ്ങാണ് മുറജപം. ദിവസവും രാവിലെയും ഉച്ചക്കും ശേഷവുമാണ് പ്രധാനപ്പെട്ട രണ്ട് യജ്ഞങ്ങൾ നടന്നുവരുന്നത്. ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ മാത്രമാണ് ഇതിന് പുറമെ മുറജപം നടന്നുവന്നിട്ടുള്ളത്. വേദമഹാമന്ദിരത്തിൽ നടന്നുവരുന്ന 14-ാമത് മുറജപമാണ് ഇത്.
ജൂലൈ 21ന് രാവിലെ അഗ്നവൈഷ്ണേവേഷ്ടി നടക്കും. തുടർന്ന് ജ്ഞാനയജ്ഞവും വൈകിട്ട് ഭൂസൂക്ത ഹോമവുമാണ് നടക്കുക. കർണാടകയിലെ സംസ്കൃത ഗ്രാമമായ മത്തൂരിൽ നിന്നും ഉള്ള 11 വേദ പണ്ഡിതൻമാരാണ് ഈ ചടങ്ങുകൾക്ക് നേതൃത്വം നൽകുക.










