കോഴിക്കോട്: ആനക്കാംപൊയിൽ പതങ്കയത്തിൽ ഒഴുക്കിൽപ്പെട്ട് കാണാതായ മലപ്പുറം സ്വദേശിയായ ടൂറിസ്റ്റ് ഗൈഡിൻ്റെ മൃതദേഹം കണ്ടെത്തി. മലപ്പുറം കരിശ്ശേരി സ്വദേശി ശിബിലിയുടെ മൃതദേഹമാണ് അപകടം നടന്ന സ്ഥലത്തുനിന്നും ഏതാണ്ട് 600 മീറ്റർ താഴെയായി കണ്ടെത്തിയത്. മുക്കം ഫയർഫോഴ്സിൻ്റെയും സ്കൂബ ഡൈവേഴ്സിൻ്റെയും നേതൃത്വത്തിൽ നാട്ടുകാരും സന്നദ്ധപ്രവർത്തകരും ചേർന്ന് നടത്തിയ മൂന്ന് ദിവസം നീണ്ട വിപുലമായ തിരച്ചിലിനൊടുവിലാണ് പതങ്കയത്തിനു താഴെ ചെക്ക് ഡാമിന് സമീപത്തുനിന്നും മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം കർണാടകയിൽ നിന്നുള്ള വിനോദസഞ്ചാരികളുമായി പതങ്കായത്ത് എത്തിയതായിരുന്നു ശിബിലി. ഇതിനിടെ ഒഴുക്കിൽപ്പെട്ട രണ്ട് സഞ്ചാരികളെ നാട്ടുകാർ രക്ഷപ്പെടുത്തിയിരുന്നു. എന്നാൽ ഇവരെ രക്ഷിക്കാനായി വെള്ളത്തിലേക്ക് ചാടിയ ശിബിലി ശക്തമായ അടിയൊഴുക്കിൽപ്പെടുകയായിരുന്നു.
കഴിഞ്ഞ രണ്ടുദിവസമായി തുടരുന്ന തിരച്ചിൽ മൂന്നാം ദിവസമായ ഇന്ന് രാവിലെയും ഊർജ്ജിതമായി ആരംഭിച്ചിരുന്നു. ഡ്രോണുകളും സ്കൂബ ഡൈവിംഗ് സംവിധാനങ്ങളും പ്രയോജനപ്പെടുത്തി, ദുർഘടമായ പാറയിടുക്കുകളിലും ചുഴികളിലും നടത്തിയ കൃത്യമായ പരിശോധനയിലാണ് ഒടുവിൽ മൃതദേഹം കണ്ടെത്താനായത്.
പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് പോസ്റ്റ്‌മോർട്ടം നടപടികൾക്കായി കൊണ്ടുപോകും. മറ്റുള്ളവരുടെ ജീവൻ രക്ഷിക്കാനുള്ള ശ്രമത്തിനിടെ സ്വന്തം ജീവൻ നഷ്ടപ്പെട്ട ശിബിലിയുടെ വേർപാട് നാടിനെയാകെ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.










