കൊച്ചി: മലയാളത്തിലെ പ്രമുഖ നടിയുടെ പരാതിയില്‍ കേസ് നേരിടുന്ന സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അമേരിക്കയിലെന്ന് വിവരം. കഴിഞ്ഞ കുറച്ച് മാസങ്ങളായി ഇയാള്‍ അമേരിക്കയിലാണെന്നാണ് കൊച്ചി പൊലീസ് അറിയിച്ചു. സനല്‍കുമാറിനെ നാട്ടിലെത്തിക്കാന്‍ കോൺസുലേറ്റിനെ സമീപിക്കാൻ ശ്രമം തുടങ്ങിയതായി കൊച്ചി പൊലീസ് അറിയിച്ചു.
നടിയുടെ പരാതിയിൽ ജാമ്യമില്ല വകുപ്പുകളാണ് സനൽകുമാർ ശശിധരന് എതിരെ ചുമത്തിയിരിക്കുന്നത്. പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്ത്രീത്വത്തെ അപമാനിച്ചു എന്നി വകുപ്പിലാണ് കേസെടുത്തത്. നേരത്തെ ഉണ്ടായ സമാന പരാതിയിൽ കുറ്റപത്രം നൽകാനിരിക്കെയാണ് രണ്ടാമത്തെ കേസ് ഇയാൾക്കെതിരെ രജിസ്റ്റർ ചെയ്തത്.
കഴിഞ്ഞ ദിവസം ഇ മെയില്‍ വഴിയായിരുന്നു നടി സനല്‍കുമാര്‍ ശശിധരനെതിരെ കൊച്ചി എളമക്കര പൊലീസില്‍ പരാതി നല്‍കിയത്. പിന്നാലെ സ്ത്രീത്വത്തെ അപമാനിച്ചതിന് ഇയാള്‍ക്കെതിരെ പൊലീസ് കേസ് എടുക്കുകയും ചെയ്തിരുന്നു. നേരത്തേയും ഈ നടിയുടെ പരാതിയിൽ സംവിധായകനെതിരെ കേസെടുത്തിട്ടുണ്ട്. നടിയുടെ മൊഴി എടുക്കാനുള്ള നടപടികള്‍ കൊച്ചി പൊലീസ് പൂര്‍ത്തിയാക്കി വരികയാണ്.
പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് പിൻതുടര്‍ന്ന് അപമാനിക്കുന്നുവെന്നാരോപിച്ചാണ് 2022ൽ നടി സനൽ കുമാറിനെതിരെ പൊലീസിൽ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുത്ത പൊലീസ് തിരുവനന്തപുരത്ത് നിന്നും സനലിനെ അറസ്റ്റ് ചെയ്തിരുന്നു. ആലുവ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയാണ് കേസിൽ സനലിന് ജാമ്യം അനുവദിച്ചത്. 2019 ആഗസ്റ്റ് മുതൽ സനൽകുമാർ ശശിധരൻ ശല്യം ചെയ്യുന്നുവെന്നാണ് നടിയുടെ പരാതി. സോഷ്യൽ മീഡിയ വഴിയും ഫോണ്‍ വഴിയും ബന്ധുക്കളും സുഹൃത്തുക്കളും വഴി സനൽകുമാർ ശശിധരൻ പ്രണയാഭ്യർത്ഥന നടത്തി. ഇത് നിരസിച്ചതിലാണ് പിന്തുടർന്ന് ശല്യം ചെയ്യുന്നതെന്നും നടി പരാതിയിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് വീണ്ടും നടിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ സനല്‍കുമാര്‍ അപമാനകരമായ പോസ്റ്റുകള്‍ പങ്കിട്ടത്.