കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജിൽ ചികിത്സാ പിഴവിനെത്തുടർന്ന് രോഗി മരിച്ച സംഭവത്തിൽ കാരണക്കാരനായ യൂറോളജി വിഭാഗം മേധാവി ഉൾപ്പെടെയുള്ളവർക്കെതിരെ അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് സിപിഐ ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു. ആശുപത്രിയിലെ ചികിത്സാ പിഴവ് മൂലമുള്ള വാണിമേൽ സ്വദേശി പരപ്പുപാറ നെല്ലിയുള്ള പറമ്പത്ത് റീജിത്തിന്റെ മരണത്തിൽ ജില്ലാ എക്സിക്യൂട്ടീവ് അനുശോചനം രേഖപ്പെടുത്തി. വൃക്കയിലെ കല്ലിന് ചികിത്സക്കെത്തിയതായിരുന്നു റീജിത്ത്. ഇടതുഭാഗത്ത് ചെയ്യേണ്ട സർജറി ആദ്യം വലതുഭാഗത്ത് ചെയ്തെന്നും തുടർന്ന് ഇവിടെ പഴുപ്പ് വന്നതോടെ അനുമതിയില്ലാതെ ഇടതുഭാഗത്ത് സർജറി നടത്തിയെന്നുമാണ് കുടുംബം ആരോപിക്കുന്നത്. ആദ്യ സർജറിക്ക് ശേഷം ബന്ധുക്കളുടെ സമ്മതമില്ലാതെയാണ് ഇതേ ഡോക്ടർ രണ്ടാമത്തെ സർജറിയും നടത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം ഡോക്ടർക്ക് അയ്യായിരം രൂപ കൈക്കൂലി നൽകിയെന്നും ബന്ധുക്കൾ ആരോപിക്കുന്നുണ്ട്. ചികിത്സാ പിഴവിൽ മെഡിക്കൽ കോളെജ് സൂപ്രണ്ടിനും പൊലീസിനും പരാതി നൽകിയെങ്കിലും വേണ്ട നടപടികൾ കൈക്കൊണ്ടില്ലെന്ന ബന്ധുക്കളുടെ ആരോപണം ഞെട്ടിപ്പിക്കുന്നതാണ്. സംഭവത്തിൽ ശക്തമായ അന്വേഷണം നടത്തി കുറ്റക്കാർക്കെതിരെ നടപടി എടുക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ആവശ്യപ്പെട്ടു.










