കിണറിന്റെ ആഴം കൂട്ടാൻ തോട്ട വെക്കുന്നതിനിടെയുണ്ടായ അപകടത്തിൽ തോട്ട പൊട്ടി ഒരാൾ മരിച്ചു. തമിഴ്‌നാട് സേലം പൂളംപട്ടി കോണേരിപ്പട്ടി മെയിൻ സ്‌ട്രീറ്റിൽ അപ്പുസാമിയുടെ മകൻ രാജേന്ദ്രൻ (49) ആണ് മരിച്ചത്. കിണറ്റിൽ വെച്ച തോട്ടയ്‌ക്ക് തിരികൊളുത്തിയ ശേഷം കയറിൽ പിടിച്ച് കയറുന്നതിനിടെ താഴേക്ക് വീഴുകയായിരുന്നു. പിന്നാലെ തോട്ട പൊട്ടിയാണ് രാജേന്ദ്രൻ മരിച്ചത്.
കഴിഞ്ഞ ദിവസം പെരിന്തൽമണ്ണ തേക്കിൻകോട്ട് ഉച്ചയ്‌ക്ക് പന്ത്രണ്ടേമുക്കാലോടെയാണ് സംഭവം. തോട്ടോളി നൗഫലിന്റെ വീട്ടുമുറ്റത്തെ വറ്റിയ കിണറിന് ആഴം കൂട്ടുന്നതിനിടെയാണ് അപകടമുണ്ടായത്. സ്‌ഫോടകവസ്‌തു ഉപയോഗിച്ച് പാറ പൊട്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി 30 അടിയോളം താഴ്ചയുള്ള കിണറ്റിൽ രാജേന്ദ്രൻ ഒറ്റയ്ക്കിറങ്ങി 10 തോട്ടകൾ വച്ചു. ശേഷം തിരിച്ചുകയറാനുള്ള തയ്യാറെടുപ്പുകൾ നടത്തി തിരികൊളുത്തിയ ശേഷം കയറിൽ പിടിച്ച് പകുതിയിലേറെ കയറിയെങ്കിലും പിടിവിട്ട് താഴേക്കു വീഴുകയായിരുന്നു. രക്ഷപ്പെടുത്താൻ ശ്രമിക്കുന്നതിനിടെ തോട്ടകളെല്ലാം പൊട്ടി.
ഉടൻ അഗ്നിരക്ഷാസേന എത്തിയെങ്കിലും കിണറ്റിൽ തോട്ട പൊട്ടിയതിന്റെ പുക നിറഞ്ഞിരുന്നതിനാൽ രക്ഷാ പ്രവർത്തനം ദുഷ്കരമായി. മൃതദേഹം പെരിന്തൽമണ്ണ ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.