General

ചാലിയാറിന്റെ തീരത്തു നിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, തെരച്ചില്‍ ഊർജിതം


കേരളത്തെ ഉലച്ച മുണ്ടക്കൈ – ചൂരൽമല ഉരുൾദുരന്തത്തിൽ 297 മരണം. 206 പേരെ ഇനിയും കണ്ടെത്താനുണ്ട്. 81 പുരുഷന്മാരും 70 സ്ത്രീകളും 25 കുട്ടികളും ഉൾപ്പെടെ 177 മരണമാണ് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. ദുരന്തത്തിൽ 29 കുട്ടികളെയാണ് കാണാതായത്. ഇവരിൽ നാലുപേരുടെ മൃതദേഹങ്ങൾ തിരിച്ചറിഞ്ഞു. മരിച്ചവരിൽ 107 പേരെയാണ് ബന്ധുക്കൾ തിരിച്ചറിഞ്ഞത്. 92 ശരീരഭാഗങ്ങൾ ഉൾപ്പെടെ 279 മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം ചെയ്തു. ഇന്നലെ വൈകീട്ട് അവസാനിപ്പിച്ച രക്ഷാപ്രവർത്തനം ഇന്ന് രാവിലെ വീണ്ടും പുനരാരാംഭിച്ചു.

രക്ഷാപ്രവർത്തനം ഊർജിതമാക്കാനായി സൈന്യം സജ്ജീകരിച്ച ബെയ്‌ലി പാലം ഇന്നലെ വൈകിട്ടോടെ തുറന്നിരുന്നു. ഇതുവഴി മണ്ണും ചെളിയും മാറ്റി രക്ഷാദൗത്യം സുഗമമാക്കാൻ കൂടുതൽ ഉപകരണങ്ങൾ ഇന്ന് മുതൽ മുണ്ടക്കൈയിലേക്ക് എത്തിക്കും. ആറ് സോണുകളായി തിരിച്ചാണ് ഇന്ന് തിരച്ചിൽ നടത്തുന്നത്. ഇതിനായി 40 ടീമുകളെ സജ്ജീകരിച്ചിട്ടുണ്ട്.

സോൺ 1 – അട്ടമല, ആറന്മല
സോൺ 2 – മുണ്ടക്കൈ
സോൺ 3 – പുഞ്ചിരിമട്ടം
സോൺ 4 – വെള്ളാർമല വില്ലേജ് റോഡ്
സോൺ 5 – GVHSS വെള്ളാർമല
സോൺ 6 – പുഴയുടെ അടിവാരം

91 ദുരിതാശ്വാസ ക്യാംപുകളിലായി 9328 പേരാണുള്ളത്. 2704 കുടുംബങ്ങളിലെ 3393 പുരുഷൻമാരും 3824 സ്ത്രീകളും 2090 കുട്ടികളും 21 ഗർഭിണികളുമാണ് ക്യാംപുകളിൽ കഴിയുന്നത്.

അതേസമയം, ദുരന്തമേഖലയിൽ ഇനി ജീവനോടെ ആരെയും രക്ഷിക്കാനില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മേഖലയിൽനിന്ന് രക്ഷിക്കാനാകുന്ന എല്ലാവരെയും പുറത്തെത്തിച്ചതായി സൈന്യം അറിയിച്ചു. കാണാതായ ഒട്ടേറെപേരുണ്ടെന്നും അവർക്കായുള്ള തിരച്ചിൽ ഊർജിതമാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. മലവെള്ളപ്പാച്ചിലിൽ നിലമ്പൂർ ഭാഗത്തേക്ക് ഒഴുകിപ്പോയ ശരീരാവശിഷ്ടങ്ങൾ കണ്ടെടുക്കാൻ സാധിച്ചത് ദൗത്യത്തിന്റെ വിജയമാണ്. ഈ ശ്രമം തുടരുമെന്നും വയനാട്ടിൽ മാധ്യമങ്ങളോട് സംസാരിക്കവേ മുഖ്യമന്ത്രി പറഞ്ഞു.

ദുരന്തം ജനങ്ങളിലുണ്ടാക്കിയ മാനസികാഘാതം സങ്കൽപ്പത്തിനുമപ്പുറമാണ്. കൗൺസലിങ്ങിലൂടെ എല്ലാവരെയും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവരും. ദുരന്തബാധിത മേഖലയിൽ പകർച്ചവ്യാധിസാധ്യത ഏറെയാണ്. പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കാൻ ആരോഗ്യവകുപ്പ് ജാഗരൂകമാണ്. ദുരന്തത്തിൽ സർട്ടിഫിക്കറ്റുകൾ നഷ്ടപ്പെട്ടവർക്ക് പുതിയത് നൽകാൻ നടപടി സ്വീകരിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. ദുരന്തബാധിത മേഖലയിൽ നിന്ന് ആദിവാസി കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കും. ദുരന്തബാധിതരുടെ പുനരധിവാസം സർക്കാർ ഉറപ്പാക്കും. എന്നാൽ, ഇപ്പോൾ മുൻഗണന രക്ഷാപ്രവർത്തനത്തിന് മാത്രമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. പുനരധിവാസം പൂർണമാകുന്നതുവരെ ദുരിതാശ്വാസ ക്യാംപുകൾ തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

എല്ലാവരും ഒന്നിച്ചുനിന്ന് പ്രതിസന്ധിഘട്ടം തരണംചെയ്യണമെന്ന് പ്രതിപക്ഷനേതാവ് വി.ഡി സതീശൻ സർവകക്ഷിയോഗത്തിൽ പറഞ്ഞു. സർക്കാരിന് പ്രതിപക്ഷത്തിന്റെ പൂർണ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു.

ഇന്ന് 40 ടീമുകള്‍ ആറായി തിരിഞ്ഞ് ആറ് മേഖലകളിലായി തെരച്ചില്‍ നടത്തും. അട്ടമലയും ആറന്‍മലയും ചേര്‍ന്നതാണ് ആദ്യത്തെ സോണ്‍. മുണ്ടക്കൈ രണ്ടാമത്തെ സോണും പുഞ്ചിരിമട്ടം മൂന്നാമത്തെ സോണും ആണ്. വെള്ളാര്‍മല വില്ലേജ് റോഡ് നാലാമത്തേതും ജിവിഎച്ച്എസ്എസ് വെള്ളാര്‍മല അഞ്ചാമത്തെ സോണുമാണ്. പുഴയുടെ അടിവാരം ആറാമത്തെ സോണുമാണ്. സൈന്യം, എന്‍ഡിആര്‍എഫ്, ഡിഎസ്ജി, കോസ്റ്റ് ഗാര്‍ഡ്, നേവി, തുടങ്ങിയ വിഭാഗങ്ങള്‍ സംയുക്തമായാണ് തെരച്ചില്‍ നടത്തുക.

ഉരുൾപ്പൊട്ടലിൽ കാണാതായവരിൽ ഒരാളുടെ മൃതദേഹം കൂടി മലപ്പുറത്ത് നിന്നും കണ്ടെത്തി. ചാലിയാർ പുഴയുടെ ഭാഗമായ ചുങ്കത്തറ കൈപ്പിനിയിൽ നിന്നാണ് ഒരു സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്.


Reporter
the authorReporter

Leave a Reply