കോഴിക്കോട്: മുൻ കേന്ദ്രമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ കെ പി ഉണ്ണികൃഷ്ണൻ അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 89 വയസായിരുന്നു. സംസ്കാരം നാളെ രാവിലെ 9 മണിക്ക് മാനാരി ശ്മശാനത്തിൽ നടക്കും. വി പി സിംഗിൻ്റെ മന്ത്രിസഭയിൽ അംഗമായിരുന്നു.
1936 സെപ്റ്റംബർ 20ന് തമിഴ്‌നാട്ടിലെ കോയമ്പത്തൂരിൽ ഇ കുഞ്ഞിക്കണ്ണൻ നായരുടെ മകനായി ജനിച്ചു. ചെന്നൈ മദ്രാസ് ക്രിസ്ത്യൻ കോളേജ്, പ്രസിഡൻസി കോളേജ്, ഗവൺമെന്റ് ലോ കോളേജ് എന്നിവിടങ്ങളിൽ നിന്ന് പഠനം പൂർത്തിയാക്കി. വിദ്യാർത്ഥിയായിരുന്ന കാലഘട്ടത്തിൽ പ്രജാ സോഷ്യലിസ്റ്റ് പാർട്ടിയിലൂടെയാണ് രാഷ്ട്രീയ ജീവിതം തുടങ്ങിയത്. പിന്നീട് 1960ൽ കോൺഗ്രസ് പാർട്ടിയിൽ അംഗമാവുകയും 1962 മുതൽ എ ഐ സി സി അംഗമായി പ്രവർത്തിക്കുകയും ചെയ്തു.
പത്രപ്രവർത്തകനായി ജോലി ചെയ്യവെയാണ് 1971-ൽ ആദ്യമായി വടകരയിൽ നിന്ന് ലോക്സഭയിലേക്ക് മത്സരിച്ച് വിജയിക്കുന്നത്. തുടർന്ന് 1977, 1980, 1984, 1989, 1991 എന്നീ വർഷങ്ങളിലും വടകരയിൽ നിന്ന് തുടർച്ചയായി ലോക്സഭാംഗമായി തിരഞ്ഞെടുക്കപ്പെട്ടു. 1989-90 കാലഘട്ടത്തിൽ വി.പി. സിംഗ് മന്ത്രിസഭയിൽ ടെലി കമ്മ്യൂണിക്കേഷൻ, ഷിപ്പിംഗ്, ഉപരിതല ഗതാഗതം എന്നീ വകുപ്പുകളുടെ ചുമതലയുള്ള കേന്ദ്രമന്ത്രിയായി സേവനമനുഷ്ഠിച്ചു.
ധിഷണശാലിയായ രാഷ്ട്രീയ നേതാവും
നെഹറുവിയൻ പാരമ്പര്യത്തിന്റെ തുടർച്ച യുമായിരുന്നു കെ പി ഉണ്ണികൃഷ്ണൻ.
പത്രപ്രവർത്തനരംഗത്തു നിന്നും പാർലിമെന്ററി രാഷ്ട്രിയത്തിലേക്ക് വന്ന അദ്ദേഹം
ദേശീയ അന്തർദ്ദേശീയ സംഭവവികാസങ്ങളെ
അവഗാഹതയോടെ അവലോകനം ചെയ്തിരുന്ന പണ്ഡിതൻ കൂടിയായിരുന്നു.
ഒന്നാം ഗൾഫ് യുദ്ധകാലത്ത്
കേന്ദ്രമന്ത്രിയായിരുന്ന അദ്ദേഹത്തിന്റെ
മുൻകയ്യിലാണ് പശ്ചിമേഷ്യയിൽ
അരക്ഷിതരായിരുന്ന പ്രവാസികളെ
നാട്ടിലെത്തിച്ചത്.
പശ്ചിമേഷ്യ വീണ്ടുമൊരു യുദ്ധമുഖത്തേക്ക് തള്ളപ്പെടുമ്പോഴാണ് അദ്ദേഹത്തിൻ്റെ വിയോഗം












