GeneralLocal News

കോഴിക്കോടും, പാലക്കാടും ഭൂമിക്കടിയില്‍ നിന്ന് മുഴക്കം


കോഴിക്കോട് : കോഴിക്കോട്ടും ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും പ്രകമ്പനവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി പ്രദേശവാസികൾ. കോഴിക്കോട് കൂടരഞ്ഞിലും മുക്കത്തും, കാവിലുംപാറ കലങ്ങോടും ഭൂമിക്കടിയിൽ നിന്നും മുഴക്കം കേട്ടെന്നാണ് നാട്ടുകാർ പറയുന്നത്. പാലക്കാട് അലനല്ലൂരിലും മുഴക്കം കേട്ടെന്ന് നാട്ടുകാർ പറയുന്നു. വയനാട് ഉണ്ടായ അതേ സമയത്ത് തന്നെയാണ് ഈ രണ്ടു ജില്ലകളിലും മുഴക്കം കേട്ടത്. അതേസമയം ഭൂചലനം രേഖപ്പെടുത്തിയിട്ടില്ലെന്ന് നാഷണൽ സെന്റർ ഫോർ സീസ്മോളജി അറിയിച്ചു.

വയനാട്ടില്‍ ഭൂചലനം ഉണ്ടായതായി കണ്ടെത്തിയിട്ടില്ലെന്ന് ദുരന്തനിവാരണ അതോറിറ്റിയും. ഭൂകമ്പമാപിനിയില്‍ ചലനം രേഖപ്പെടുത്തിയിട്ടില്ലെന്നും അധികൃതര്‍ അറിയിച്ചു. കെ.എസ്.ഇ.ബിയുടെ ഭൂകമ്പ മാപിനിയിലും ഭൂചലനം രേഖപ്പെടുത്തിയിട്ടില്ല.

ഇന്ന് പത്തുമണിയോടു കൂടിയാണ് വയനാട്ടിലെ വിവിധയിടങ്ങളില്‍ ഭൂമിക്കടിയില്‍ നിന്ന് അസാധാരണ ശബ്ദം കേട്ടതായി നാട്ടുകാര്‍ പറയുന്നത്. ഇടിമുഴക്കം പോലെയുള്ള ശബ്ദം കേട്ടെന്നാണ് പറയുന്നത്. അതേസമയം, ഭൂമുഴക്കം ഉണ്ടായ പ്രദേശങ്ങളിലെ ജനവാസ മേഖലയില്‍ നിന്നും ആളുകളെ മാറ്റിതാമസിപ്പിച്ചു തുടങ്ങിയിട്ടുണ്ട്.

അമ്പലവയല്‍ വില്ലേജിലെ ആര്‍.എ.ആര്‍.എസ്, മാങ്കോമ്പ്, നെന്മേനി വില്ലേജിലെ അമ്പുകുത്തി മാളിക, പടിപറമ്പ്, വൈത്തിരി താലൂക്കിലെ സുഗന്ധഗിരി, അച്ചൂരാന്‍ വില്ലേജിലെ സേട്ടുകുന്ന്, വെങ്ങപ്പള്ളി വില്ലേജിലെ കാരാറ്റപിടി, മൈലാടിപ്പടി, ചോലപ്പുറം, തൈക്കുംതറ ഭാഗങ്ങളിലാണ് ഭൂമിക്കടിയില്‍ നിന്നും ശബ്ദവും മുഴക്കവും അനുഭവപ്പെട്ടതെന്ന് ജില്ലാ അടിയന്തകാര്യ നിര്‍വഹണ വിഭാഗം അറിയിച്ചു. പ്രദേശങ്ങളിലെ ആളുകളെ സുരക്ഷിതമാക്കി മാറ്റുന്നതിനുള്ള നടപടികള്‍ ജില്ലാ ഭരണകൂടം സ്വീകരിച്ചതായി ജില്ലാ കലക്ടര്‍ ഡി.ആര്‍ മേഘശ്രീ അറിയിച്ചു.ആളുകളെ മാറ്റിപ്പാര്‍പ്പിക്കുന്നുവെന്ന് മുഖ്യമന്ത്രിയുടെ ഓഫിസും അറിയിച്ചു.

ഭൂമുഴക്കം ഉണ്ടായതിനെ തുടര്‍ന്ന് പ്രദേശത്തെ സ്‌കൂളുകള്‍ നേരത്തെ വിട്ടിരുന്നു.


Reporter
the authorReporter

Leave a Reply