കോഴിക്കോട്: മുക്കത്ത് രണ്ടേമുക്കാൽ കിലോയിലധികം എംഡി എം എ പിടികൂടിയ സംഭവത്തിൽ ഒരു സ്ത്രീ കൂടി പിടിയിലായി. നീലേശ്വരം, മാങ്ങാപൊയിൽ സ്വദേശിനി ഖദീജയെ( 40)യാണ് താമരശ്ശേരി ഡിവൈഎസ് പി വിനോദ് കുമാർ അറസ്റ്റ് ചെയ്തത്.ഇക്കഴിഞ്ഞ ഏപ്രിൽ 2 ന് മുക്കം മുണ്ടുപാറ, പുല്ലമ്പാടി പറമ്പിൽ മുഹമ്മദ് ഹനീഫ (36)യെ അഞ്ഞൂറ്റി പതിനേഴ് ഗ്രാം എം .ഡി. എം എ യു മായി മുക്കം, അഗസ്ത്യ മൂഴിയിൽ നിന്നും ഡാൻസാഫ് സംഘo പിടികൂടുകയും തുടർന്ന് അന്ന് തന്നെ ഹനീഫയുടെ മുത്താലത്തുള്ള വാടക വീട്ടിൽ നിന്നും 2.306 കിലോഗ്രാം എം ഡി എം എ യും പിടികൂടിയിരുന്നു. വാടക വീട്ടിൽ നിന്ന് ബേപ്പൂർ സ്വദേശിനിയായ റൈഹാനത്തിനേയും അറസ്റ്റ് ചെയ്തിരുന്നു.തുടർന്നു പോലീസ് നടത്തിയ അന്വേഷണത്തിൽ മുഹമ്മദ് ഹനീഫ ബാംഗ്ലൂരിൽ നിന്നും ഡൽഹിയിൽ നിന്നും വൻ തോതിൽ എം ഡി എം എ കേരളത്തിൽ എത്തിച്ചു വില്പന നടത്തിയതായി കണ്ടെത്തിയിരുന്നു. കേരളത്തിൽ നടന്ന ഏറ്റവും വലിയ ലഹരി വേട്ടയാണ് അന്ന് മുക്കത്ത് നടന്നത്. ഹനീഫയുടെ നാട്ടുകാരിയും അടുത്ത സുഹൃത്തുമാണ് ഇന്നലെ പിടികൂടിയ ഖദീജ. ഹനീഫയുടെ മയക്കുമരുന്നുമായി ബന്ധപ്പെട്ട പണമിടപാടുകൾ ഖദീജയുടെ അക്കൗണ്ട് മുഖേനയാണ് നടത്തിയിരുന്നത്. ഫാഷൻഡിസൈനിങ്ങാണ് ഇവരുടെ ജോലി. മെയ് 23 ന് ഹനീഫയെ പോലീസ് കസ്റ്റഡിയിൽ വാങ്ങി ഡൽഹിക്കു തെളിവെടുപ്പിനായി കൊണ്ട് പോകുന്നതിനിടെ വഡോദരയിൽ വെച്ച് ട്രെയിനിൽ നിന്നും ചാടി രക്ഷപ്പെട്ടിരുന്നു. തുടർന്ന് പത്താം ദിവസമാണ് ഇയാൾ കർണാടകയിലെ കൽബുർഗിൽ വെച്ച് പോലീസിന്റെ പിടിയിലാവുന്നത്. കസ്റ്റഡിയിൽ നിന്നും രക്ഷപ്പെട്ട സമയത്ത് ഖദീജയായിരുന്നു ഇയാൾക്ക് വേണ്ടി പലതവണയായി ഒന്നര ലക്ഷത്തോളം രൂപ സാമ്പത്തിക സഹായം ചെയ്തത്. കോഴിക്കോട് റൂറൽ എസ്.പി ജോസഫിന്റെ മേൽനോട്ടത്തിലാണ് കേസിന്റെ അന്വേഷണം നടക്കുന്നത്. പ്രതിയെ താമരശ്ശേരി കോടതി കോടതി റിമാൻഡ് ചെയ്തു. മുക്കം ഇൻസ്പെക്ടർ നിബിൻ ജോയ്, എ എസ് ഐ മാരായ അബ്ദുൽ റഷീദ്, മുംതാസ്, സീനിയർ സി പി ഒ ബിനോയ് വിശ്വം, സി പി ഒ ജിഷ, എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്










