കോഴിക്കോട്: സ്ത്രീ യാത്രക്കാരികൾക്ക് സൗജന്യ യാത്ര നൽകുന്ന പ്രിയദർശിനി ബസിൽ യാത്രക്കാരായ സ്ത്രീകളും ജീവനക്കാരും തമ്മിൽ സ്റ്റോപ്പിനെച്ചൊല്ലി തർക്കം. ബസ് മാറി കയറിയ സ്ത്രീകളാണ് ബസ് ജീവനക്കാരുമായി തർക്കത്തിലേർപ്പെട്ടത്. ബസ് നിർത്തണമെന്നാവശ്യപ്പെട്ട മൂന്ന് സ്ത്രീകൾ ബസിന്റെ ബെൽ വലിച്ചു പൊട്ടിക്കുകയും ചെയ്തു. കോഴിക്കോട് നിന്ന് ബത്തേരിയിലേക്ക് പോകുന്ന കെ എസ് ആർ ടി സി ബസിലായിരുന്നു സംഭവം. കോഴിക്കോട് കെ എസ് ആർ ടി സി ടെർമിനലിൽ നിന്ന് ഉച്ചയ്ക്ക് പന്ത്രണ്ടിനാണ് ബസ് പുറപ്പെട്ടത്. മലാപ്പറമ്പ് വഴി പോകുന്ന ബസാണെന്ന് കരുതിയാണ് മൂന്ന് സ്ത്രീകൾ ബസിൽ കയറിയത്. എന്നാൽ ബസ് മെഡിക്കൽ കോളെജ് വഴിയാണ് പോകുന്നതെന്ന് കണ്ടക്ടർ വ്യക്തമാക്കി. ഇതോടെ ബസ് നിർത്തമമെന്ന് സ്ത്രീകൾ ആവശ്യപ്പെട്ടു. എന്നാൽ ടൗൺ ടു ടൗൺ ബസായതിനാൽ എല്ലാ സ്റ്റോപ്പുകളിലും നിർത്താൻ പറ്റില്ലെന്ന് വനിതാ കണ്ടക്ടർ പറഞ്ഞതോടെ പ്രശ്നം ആരംഭിച്ചു. സ്ത്രീ യാത്രക്കാർ മാത്രമായിരുന്നു ബസിലുണ്ടായിരുന്നത്. ബസ് നിർത്താതെ പോയതോടെ ഇവർ കണ്ടക്ടറുമായി വാക്കേറ്റത്തിലേർപ്പെട്ടു. പിന്നാലെ സ്ത്രീകൾ ബസിന്റെ ബെൽ വലിച്ചു പൊട്ടിക്കുകയായിരുന്നു. ഇതോടെ ബസ് മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലേക്ക് കയറ്റുകയായിരുന്നു. ബസ് ജീവനക്കാരുടെ പരാതിയിൽ സ്ത്രീകളെ പൊലീസ് കസ്റ്റഡിയിലെടുത്തു. കേസ് പിന്നീട് നടക്കാവ് സ്റ്റേഷനിലേക്ക് മാറ്റിയെങ്കിലും യാത്രക്കാരികളുടെ പേരിൽ കേസെടുത്തിട്ടില്ലെന്ന് പൊലീസ് പറഞ്ഞു.










