തിരുവനന്തപുരം: ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദ ഫാല്‍ക്കേ പുരസ്‌കാരം നേടിയ നടന്‍ മോഹന്‍ലാലിന് സംസ്ഥാന സര്‍ക്കാരിന്റെ ആദരം. ലാല്‍സലാം എന്ന പേരില്‍ തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മോഹന്‍ ലാലിനെ ആദരിച്ചു. ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നേട്ടമാണ് മോഹന്‍ലാലിന്റേതെന്ന് മുഖ്യമന്ത്രി പറഞ്ഞു. മലയാളിയുടെ അപര വ്യക്തിത്വമാണ് മോഹന്‍ലാല്‍ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
ഫാൽക്കേ പുരസ്‌കാരം ഏറ്റുവാങ്ങിയപ്പോള്‍ അദ്ദേഹത്തിന്റെ സമര്‍പ്പിത ജീവിതം തന്റെ മനസിലൂടെ കടന്ന് പോയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ‘’എനിക്ക് അനായാസമാണ് അഭിനയം എന്ന് പലരും പറയുന്നു. എനിക്ക് അഭിനയം അനായാസം അല്ല. ദൈവമേ എന്ന് വിളിച്ചു കൊണ്ട് മാത്രമേ ഒരു കഥാപാത്രത്തില്‍ നിന്നും മറ്റൊരു കഥാപാത്രത്തിലേക്ക് മാറുന്നത്’’- മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് ലഭിച്ച പുരസ്കാരങ്ങളെല്ലാം മലയാളിക്കും കേരളത്തിനും ലഭിച്ചതെന്ന് മോഹൻലാൽ പറഞ്ഞു.
സിനിമ രാഷ്ട്രീയ-സാംസ്‌കാരിക രംഗത്തെ പ്രമുഖരടക്കം നൂറുകണക്കിന് പേര്‍ പരിപാടിയില്‍ പങ്കെടുത്തു.പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.പ്രഭാവർമ്മ മോഹൻലാലിനെ കുറിച്ച് രചിച്ച കവിത ഡോ. ലക്ഷ്മി ദാസ് ആലപിച്ചു. ജനസാഗരമാണ് പരിപാടിക്കായി സെൻട്രൽ സ്റ്റേഡിയത്തിൽ തടിച്ചുകൂടിയിരിക്കുന്നത്. ‘വാനോളം മലയാളം, ലാല്‍ സലാം’ പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരുന്നു.