കോഴിക്കോട്: മൂന്ന് കോടി രൂപ നല്‍കിയാല്‍ സംസ്ഥാന മന്ത്രിസഭ പുനഃസംഘടനയില്‍ മന്ത്രിയാക്കാമെന്ന് എലത്തൂര്‍ എംഎല്‍എ വിദ്യാ ബാലകൃഷ്ണന് ‘വാഗ്ദാനം’ ചെയ്ത കേസില്‍ പ്രതികളെ കോഴിക്കോട്ടെത്തിച്ചു.ഈസ്റ്റ് ഡൽഹി സ്വദേശികളായ നിതിൻ കുമാർ,ഗൗരവ് എന്നിവരെയാണ് സൈബർ പോലീസ് കോഴിക്കോട് എത്തിച്ചത്.പ്രതികൾക്ക് 21 വയസ്സാണ് പ്രായം.

കോഴിക്കോട് സൈബര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ഡല്‍ഹിയില്‍ നിന്നാണ് പ്രതികളെ പിടികൂടിയത്. തട്ടിപ്പ് സംഘം എംപിമാരായ ഷാഫി പറമ്പിലിനെയും ഡീന്‍ കുര്യാക്കോസിനെയും ബന്ധപ്പെട്ടതായാണ് പൊലീസിന്റെ കണ്ടെത്തല്‍.
കോഴിക്കോട്ടെത്തിച്ച പ്രതികളെ കോടതിയില്‍ ഹാജരാക്കിയ ശേഷം കൂടുതല്‍ ചോദ്യം ചെയ്യുന്നതിനായി കസ്റ്റഡിയില്‍ വാങ്ങും.
ഈ മാസം ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. വയനാട് എംപിയുടെ ഓഫീസില്‍ നിന്ന് രാജ്കുമാര്‍ എന്നയാളാണെന്ന് പരിചയപ്പെടുത്തിയാണ് എംഎല്‍എയെ തട്ടിപ്പ് സംഘം സമീപിച്ചത്. വാട്‌സ്ആപ്പില്‍ കോള്‍ ചെയ്യുകയായിരുന്നു.
പ്രിയങ്ക ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസുമായും പാര്‍ട്ടി ആസ്ഥാനമായും ബന്ധപ്പെട്ട് അന്വേഷിച്ചപ്പോഴാണ് ഇത്തരത്തില്‍ ഒരു ഫോണ്‍വിളി ഉണ്ടായിട്ടില്ലെന്ന് സ്ഥിരീകരിച്ചത്.
തുടര്‍ന്ന് വിദ്യ ബാലകൃഷ്ണന്‍ സൈബര്‍ സെല്ലില്‍ പരാതി നല്‍കുകയായിരുന്നു.








