കോഴിക്കോട് ∙ പന്തീരാങ്കാവിൽ വിദ്യാർഥിയെ വീട്ടിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. പന്തീരാങ്കാവ് പാറക്കുളം മനാൽ ഹൗസിൽ കാർത്തിക്(19) ആണ് മരിച്ചത്. ബുധനാഴ്ച പോസ്റ്റ്മോർട്ടത്തിനു ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകുമെന്ന് പൊലീസ് പറഞ്ഞു. വെടിയേറ്റാണ് കാർത്തിക് മരിച്ചതെന്നാണ് സൂചന. മൃതദേഹത്തിൽ നെറ്റിയിൽ വെടിയുണ്ട തറച്ച അടയാളമുണ്ട്. മുറിക്കുളളിൽ നിന്ന് തോക്കിൽ ഉപയോഗിക്കുന്ന ഒരു തിരയുടെ കവർ ലഭിച്ചു. കൂടുതൽ അന്വേഷണത്തിനും പോസ്റ്റ്മോർട്ടത്തിനും ശേഷമേ മരണകാരണം വ്യക്തമാകൂവെന്നാണ് പൊലീസ് പറയുന്നത്.
ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിക്കു ശേഷം വീട്ടിലെത്തിയ മാതാപിതാക്കളാണ് മുകൾനിലയിൽ അകത്തുനിന്ന് കുറ്റിയിട്ട മുറിയിൽ രക്തത്തിൽ കുളിച്ച നിലയിൽ കാർത്തിക്കിനെ കണ്ടത്. ഉടൻ തന്നെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് തൊണ്ടയാട് പ്രവർത്തിക്കുന്ന റൈഫിൾ ക്ലബിൽ പരിശീലനം നടത്തുന്നയാളാണ് കാർത്തിക്. എഡബ്ലിയുഎസ് വിദ്യാർഥിയാണ്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. മരണം സംബന്ധിച്ചുളള പ്രാഥമിക ഇൻക്വസ്റ്റ് നടപടികൾ പന്തീരാങ്കാവ് പൊലീസ് പൂർത്തിയാക്കി. ബുധനാഴ്ച രാവിലെ കൂടുതൽ അന്വേഷണത്തിലേക്ക് കടക്കുമെന്ന് പന്തീരാങ്കാവ് പൊലീസ് അറിയിച്ചു.










