കോഴിക്കോട്: വില്പനയ്ക്കായി സൂക്ഷിച്ച എംഡിഎംഎയുമായി യുവതി ഉൾപ്പെടെ മൂന്നു പേർ ചേവായൂർ പൊലീസ് പിടിയിലായി. 108.28 ഗ്രാം എംഡിഎംഎയുമായി ബേപ്പൂർ തമ്പി റോഡ് അയോധ്യ ഹൗസിൽ അമൽ (30), പയ്യാനക്കൽ പുളിക്കൽ തൊടി ദിയ മിർഷ വീട്ടിൽ ഷാഹുൽ ഹമീദ് (26), പെരുവണ്ണാമുഴി ആവടുക്ക സ്വദേശിനി പന്തിരുകര മീത്തൽ വീട്ടിൽ കമ്യക റീജു (21 ) എന്നിവരെയാണ് അസി. കമ്മീഷണർ അബ്ദുൾ കരീമിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫും ചേവായൂർ പൊലീസും ചേർന്ന് പിടികൂടിയത്. ഇരിങ്ങാടൻ പള്ളിയിലുള്ള ലോഡ്ജിൽ വെച്ചാണ് ഇവർ പിടിയിലായത്. കോഴിക്കോട് ബീച്ച്, റെയിൽവേ സ്റ്റേഷൻ, പുതിയ സ്റ്റാൻഡ് ഭാഗങ്ങൾ കേന്ദ്രീകരിച്ച് വൻതോതിൽ ലഹരി വില്പന നടത്തുന്ന ഇവർ കുറച്ചു ദിവസമായി ഡാൻസാഫിന്റെ നിരീക്ഷണത്തിലായിരുന്നു. പ്രതികൾ എത്താനിടയുള്ള സ്ഥലങ്ങളിൽ നിരീക്ഷണം ശക്തമാക്കുകയും ചെയ്തിരുന്നു. ഇതിനിടയിലാണ് ഇരിങ്ങാടൻ പള്ളിയിലെ ലോഡ്ജിൽ വെച്ച് ഇവർ പിടിയിലായത്.

അവധിക്കാലം കണക്കിലെടുത്ത് വിദ്യാർത്ഥികൾക്കും യുവാക്കൾക്കും വിതരണം ചെയ്യുന്നതിനായി സൂക്ഷിച്ച എംഡിഎംഎയാണ് പിടിച്ചെടുത്തത്. പ്രതി അമൽ മുമ്പും എംഡിഎംഎ കേസിൽ ഉൾപ്പെട്ടിട്ടുള്ളയാളാണെന്ന് പൊലീസ് പറഞ്ഞു. ഇയാളുടെ പേരിൽ മാറാട്, ബേപ്പൂർ, പന്നിയങ്കര, മെഡിക്കൽ കോളെജ്, നല്ലളം പൊലീസ് സ്റ്റേഷനുകളിലായി മയക്കുമരുന്ന് ഉപയോഗിച്ചതിനും മദ്യപിച്ച് വാഹനം ഓടിച്ചതിനുമെല്ലാമായി പന്ത്രണ്ടോളം കേസുകൾ നിലവിലുണ്ട്. നഗരത്തിലെ വിവിധ ലോഡ്ജുകളിൽ യുവതികളുടെ പേരിൽ മുറിയെടുത്ത് എംഡിഎംഎ ചെറിയ പാക്കറ്റുകളിലാക്കി വില്പന നടത്തുന്നതയാണ് അമലിന്റെ രീതി. പിടിയിലായവരുടെ ഫോണുകളും ബാങ്ക് അക്കൗണ്ടുകളും പരിശോധിച്ചുവരികയാണെന്നും ഇവരിൽ നിന്ന് മറ്റു ലഹരി വില്പനക്കാരുടെ വിവരങ്ങൾ ലഭിച്ചിട്ടുണ്ടെന്നും ചേവായൂർ പൊലീസ് പറഞ്ഞു. ഡാൻസാഫ് എസ് ഐ മനോജ് എടയടത്ത്, എഎസ്ഐ അഖിലേഷ് കെ, എസ് സിപിഒ സുനോജ്, സിപിഒമാരായ സരുൺകുമാർ, ദിനീഷ്, തൗഫീഖ്, മഷ്ഹൂർ, അതുൽ, അഭിജിത്ത്, ചേവായൂർ സ്റ്റേഷൻ എസ് ഐ മാരായ ഏലിയാസ് വി കെ, ബിജു എ വി, എ എസ് ഐ മാരായ ജമീല ഇ, ജയശ്രീ എം വി, സിപിഒമാരായ ശ്രുതി പി, ഫസൽ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.










