പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ള കേസിൽ ഇന്നലെ അറസ്റ്റ് ചെയ്ത ദേവസ്വംബോർഡ് മുൻ തിരുവാഭരണം കമ്മീഷണർ കെ എസ് ബൈജുവിനെ ഇന്ന് കോടതിയിൽ ഹാജരാക്കും. ഇന്ന് ഉച്ചയോടെ റാന്നി മജിസ്ട്രേട്ട് കോടതിയിലാണ് ഹാജരാക്കുക. 2019 ജൂലൈ 19ന് സ്വർണ്ണ പാളികൾ അഴിച്ചപ്പോൾ ഹാജരാകാതെ മേൽനോട്ടചുമതല വഹിക്കുന്നതിൽ ഗുരുതരവീഴ്ച വരുത്തിയെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ. അതേസമയം, ശബരിമല സ്വർണക്കൊള്ളയിൽ റിമാൻഡിലുള്ള മുരാരി ബാബുവിനെയും മുൻ എക്സിക്യൂട്ടീവ് ഓഫീസർ സുധീഷ് കുമാറിനെയും എസ്ഐടി ഇന്ന് കസ്റ്റഡിയിൽ വാങ്ങും. അന്വേഷണം കൂടുതൽ ഊർജിതമാക്കുന്നതിന്‍റെ ഭാഗമായി ഇരുവരെയും കസ്റ്റഡിയിൽ വേണം എന്നതാണ് എസ്ഐടി നിലപാട്. മുരാരി ബാബു സമർപ്പിച്ച ജാമ്യ അപേക്ഷയിലും റാന്നി മജിസ്ട്രേറ്റ് കോടതി ഇന്ന് തീരുമാനം എടുക്കും. ദ്വാരപാലക കേസിൽ പ്രതിയായ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി ജയശ്രീ നൽകിയ മുൻകൂർ ജാമ്യ അപേക്ഷ പത്തനംതിട്ട സെഷൻസ് കോടതിയുടെ പരിഗണനയിലുണ്ട്










