പാലക്കാട്: വല്ലപ്പുഴയില്‍ നിന്ന് കാണാതായ 15 വയസുകാരിയെ ആറ് ദിവസത്തെ തിരച്ചിലിനൊടുവിൽ ഗോവയില്‍ നിന്ന് കണ്ടെത്തി. കുട്ടി നിലവില്‍ ഗോവ പോലീസിന്റെ കസ്റ്റഡിയിലാണ്. നടപടികൾ പൂർത്തിയാക്കി പോലിസ് കുട്ടിയെ ബന്ധുക്കൾക്ക് കൈമാറും.
വല്ലപ്പുഴ ചൂരക്കോട് സ്വദേശിനിയെ ശനിയാഴ്ച്ച മുതല്‍ ആണ് കാണാതായത്. വീട്ടുകാരുടെ പരാതിയില്‍ പോലീസ് അന്വേഷണവും നടത്തിവരുന്നതിനിടെയാണ് കണ്ടെത്തിയതായി വിവരം ലഭിച്ചത്.
പെണ്‍കുട്ടിയുടെ കൂടെ തീവണ്ടിയില്‍ യാത്ര ചെയ്തുവെന്ന് കതുതുന്ന യുവാവിന്റെ രേഖാചിത്രം പട്ടാമ്പി പോലീസ് കഴിഞ്ഞദിവസം പുറത്തുവിട്ടിരുന്നു. പട്ടാമ്പി റെയില്‍വേ സ്റ്റേഷനില്‍ നിന്ന് പരശുറാം എക്‌സ്പ്രസില്‍ കുട്ടി യാത്ര ചെയ്തതായും വിവരംകിട്ടി. ഇത് അന്വേഷണത്തെ സഹായിച്ചു.
പിന്നാലെ സമൂഹ മാധ്യമങ്ങള്‍ വഴി പെണ്‍കുട്ടിയുടെ ചിത്രം പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെ നിലമ്പൂരില്‍ നിന്നു ഗോവയിലേക്ക് പോയ മലയാളി യാത്രാ സംഘം ആണ് പെണ്‍കുട്ടിയെ തിരിച്ചറിഞ്ഞത്. പെൺകുട്ടി സഞ്ചരിച്ച ട്രെയ്‌നിലെ ജനറല്‍ കമ്പാര്‍ട്‌മെന്റില്‍ കൂടെ യാത്ര ചെയ്ത മലയാളി ദമ്പതികളാണ് യുവാവിനെ കുറിച്ചുള്ള വിവരം പോലീസിന് കൈമാറിയത്. ഈ വിവരം വെച്ചാണ് പോലീസ് രേഖാചിത്രം തയ്യാറാക്കിയത്.
കഴിഞ്ഞമാസം 30-നാണ് 15 വയസുകാരിയെ കാണാതായത്. വീട്ടില്‍നിന്ന് പതിവുപോലെ ട്യൂഷന്‍ സെന്ററിലേക്ക് പോയതായിരുന്നു പെൺകുട്ടി. ഒമ്പത് മണിക്ക് ക്ലാസ് കഴിഞ്ഞതിനുശേഷം ബന്ധുവീട്ടില്‍നിന്ന് പുസ്തകങ്ങള്‍ എടുത്തുവരാമെന്ന് സുഹൃത്തിനോട് പറഞ്ഞു ഇറങ്ങിയത് ആണ്. കുട്ടി സ്‌കൂളില്‍ എത്താതിരുന്നതോടെ സ്‌കൂള്‍ അധികൃതര്‍ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. ഇതോടെയാണ് വീട്ടുകാർ പോലിസിൽ പരാതിപ്പെട്ടത്.