കോഴിക്കോട്: കേരളത്തിലെ നവോത്ഥാന പ്രസ്ഥാനത്തിന് പ്രേരണയാവുകയും പിന്‍ബലമേകുകയും ചെയ്തത് ശാക്തേയാരാധനയാണെന്ന് ശ്രേഷ്ഠാചാരസഭ ആചാര്യന്‍ എം.ടി. വിശ്വനാഥന്‍ പറഞ്ഞു. കേസരി ഭവനില്‍ നവരാത്രി സര്‍ഗോത്സവത്തോടനുബന്ധിച്ചുള്ള സര്‍ഗസംവാദത്തില്‍ ‘ശാക്തേയാരാധന ഭാരതത്തില്‍’ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നവോത്ഥാന പ്രസ്ഥാനത്തിന് നായകസ്ഥാനം വഹിച്ചവരൊക്കെ ശ്രീവിദ്യോപാസകരായിരുന്നു എന്ന് അദ്ദേഹം പറഞ്ഞു. ആദിശങ്കരന്‍ മുതല്‍ പി. മാധവജി വരെ അക്കൂട്ടത്തില്‍ പെടുന്നു. ശാക്തേയ പദ്ധതികളില്‍ നിന്ന് ഹിന്ദുസമൂഹം അകന്നതോടെയാണ് ഭാരതത്തിന് അപചയമുണ്ടായിത്തുടങ്ങിയത്. ഇച്ഛ, ക്രിയ, ജ്ഞാനം എന്നിവയോടൊപ്പം ശക്തികൂടി ചേരുമ്പോള്‍ മാത്രമേ ഏത് കാര്യവും വിജയിക്കുന്നുള്ളു. ശക്തി ദേവിയാണ്. അതിനാല്‍ ശാക്തേയാരാധനയാണ് വിജയത്തിലേക്കുള്ള മാര്‍ഗം- അദ്ദേഹം പറഞ്ഞു.
അഡ്വ. വി. പ്രിയ അദ്ധ്യക്ഷത വഹിച്ചു. സോന സ്വാഗതവും സബിത പ്രഹ്ളാദൻ
നന്ദിയും പറഞ്ഞു.
എ.ജി. ബാബു രചിച്ച് കുരുക്ഷേത്ര പ്രകാശന്‍ പ്രസിദ്ധീകരിച്ച ഇസ്‌ളാമും ദേശീയതയും എന്ന പുസ്തകത്തിന്റെ പ്രകാശനം എം.ടി. വിശ്വനാഥന്‍ നിര്‍വ്വഹിച്ചു. ബിജെപി മേഖല ഉപാദ്ധ്യക്ഷന്‍ ടി.വി. ഉണ്ണികൃഷ്ണന്‍ ഏറ്റുവാങ്ങി.
200 ലേറെ ആളുകൾക്ക് കോവിഡ്വാക്സിൻ സ്ളോട്ട് ബുക്ക് ചെയ്തു നൽകിയ ഏഴാം ക്ലാസുകാരി പുണ്യ നായരെ ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.കെ. സജീവൻ ആദരിച്ചു
തുടര്‍ന്ന് യജ്ഞേശ്വര്‍ ശാസ്ത്രി അവതരിപ്പിച്ച വീണക്കച്ചേരി അരങ്ങേറി.
സനല്‍ക്കുമാര്‍ വര്‍മ്മ അവതരിപ്പിച്ച സംഗീതക്കച്ചേരിയും നടന്നു. നവരാത്രിയുടെ നാലാംദിവസം സര്‍ഗസംവാദത്തില്‍ ഡോ. ലക്ഷ്മി ശങ്കര്‍ പ്രഭാഷണം നടത്തും. തുടര്‍ന്ന് മനുരാജ് അവതരിപ്പിക്കുന്ന ഗസല്‍ സന്ധ്യയും ഉണ്ടാകും.