മുംബൈ:മുംബൈ ഗേറ്റ് വേ ഓഫ് ഇന്ത്യയിലെ എലിഫൻ്റ് കേവ്‌സിലേക്ക് പോകും വഴി ബോട്ട് മുങ്ങി 13 മരണം. ട്രയല്‍ റണ്‍ നടത്തുകയായിരുന്ന നാവികസേനയുടെ സ്‌പീഡ് ബോട്ട് യാത്രാ ബോട്ടിലിടിച്ചാണ് അപകടമുണ്ടായത്. ഇന്നലെ വൈകിട്ട് നാല് മണിയോടെയാണ് സംഭവം. നൂറിലേറെ യാത്രക്കാരുമായെത്തിയ ബോട്ട് മുങ്ങിത്താഴുകയായിരുന്നു. 101 യാത്രക്കാരെ രക്ഷപ്പെടുത്തി. മരിച്ചവരില്‍ സ്‌പീഡ് ബോട്ടിലുണ്ടായിരുന്ന മൂന്ന് നാവികസേന ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നതായി നേവി പബ്ലിക് റിലേഷൻസ് ഓഫിസർ ക്യാപ്റ്റൻ മെഹുൽ കാർണിക് അറിയിച്ചു.
രക്ഷാപ്രവർത്തനം മികച്ച രീതിയിൽ നടക്കുന്നതായി മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ഏക്‌നാഥ് ഷിൻഡെ പറഞ്ഞു. നേവി, ജെഎൻപിടി, കോസ്റ്റ് ഗാർഡ്, പ്രാദേശിക മത്സ്യബന്ധന ബോട്ടുകൾ എന്നിവയുടെ സഹായത്തോടെയാണ് രക്ഷാപ്രവർത്തനം നടക്കുന്നത്.നാവിക സേനയുടെ 11 ബോട്ടുകളും മറൈൻ പൊലീസിൻ്റെ മൂന്ന് ബോട്ടുകളും കോസ്റ്റ് ഗാർഡിൻ്റെ ഒരു ബോട്ടും രക്ഷാപ്രവർത്തനത്തിനായി വിന്യസിച്ചിട്ടുണ്ട്. നാല് ഹെലികോപ്റ്ററുകളും രക്ഷാപ്രവർത്തനത്തിനായി എത്തിച്ചിട്ടുണ്ടെന്ന് ഏക്‌നാഥ് ഷിൻഡെ കൂട്ടിച്ചേർത്തു.