LatestPolitics

വടകര എം.പി യും കോണ്‍ഗ്രസും രാഷ്ട്രീയനാടകം അവസാനിപ്പിക്കണം: സി.പി.ഐ

Nano News

കോഴിക്കോട്: നിസ്സാരമായ കാരണങ്ങൾ ഉണ്ടാക്കി നാട്ടില്‍ കലാപമഴിച്ചുവിട്ട് വടകര എം പി ഷാഫി പറമ്പിലും കോണ്‍ഗ്രസും നടത്തിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ മുതലെടുപ്പ് നാടകം അവസാനിപ്പിക്കണമെന്ന് സിപിഐ കോഴിക്കോട് ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.

കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ആഹ്ലാദപ്രകടനത്തെ കലാപമാക്കി മാറ്റുകയായിരുന്നു .

തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പും നിയമസഭാ തെരഞ്ഞെടുപ്പും ലക്ഷ്യം വച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനും നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനുമാണ് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധിയുടെ നേതൃത്വത്തില്‍ ഇത്തരം സംഘര്‍ഷങ്ങള്‍ ആസൂത്രണം ചെയ്ത് നടപ്പിലാക്കുന്നത്.

അനാവശ്യമായ ഹര്‍ത്താലിന്റെ പേരില്‍ കടകളും വിദ്യാഭ്യാസ സ്ഥാപനങ്ങളും പഞ്ചായത്ത് ഓഫീസും അടപ്പിക്കാനാണ് അവര്‍ ശ്രമിച്ചത്. പഞ്ചായത്ത് പ്രസിഡൻറിനെ ഓഫീസിൽ കയറി അക്രമിച്ചത് അങ്ങേയറ്റം പ്രതിഷേധാർഹമാണ്.

പൊലീസ് നടപടിയിലല്ല ഷാഫി പറമ്പിലിന് പരിക്കേറ്റതെന്ന് ജില്ലാ പൊലീസ് മേധാവി തന്നെ തെളിവുകള്‍ സഹിതം വ്യക്തമാക്കിയിട്ടുണ്ട്. പാലക്കാട്ട് അടക്കം ഇത്തരം ഗൂഢശ്രമങ്ങള്‍ ഇതിന് മുമ്പും എംപിയും സംഘവും നടത്തിയിടുണ്ട്.

പേരാമ്പ്ര കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പിനെ ആയുധമാക്കി കോഴിക്കോട് ജില്ലയിലെ സമാധാനാന്തരീക്ഷം നശിപ്പിക്കാനുള്ള ഷാഫി പറമ്പിലിന്റെയും കോണ്‍ഗ്രസ് നേതാക്കളുടെയും ശ്രമങ്ങള്‍ ഇതിനകം നാട്ടിലെ ജനങ്ങള്‍ തിരിച്ചറിഞ്ഞിട്ടുണ്ട്.

കോണ്‍ഗ്രസിലെ ഗ്രൂപ്പ് പോരും ജനപ്രതിനിധികള്‍ക്കെതിരെ ഉയര്‍ന്ന ഗുരുതരാരോപണങ്ങളും മറയ്ക്കാന്‍ നിസാര കാരണങ്ങളുണ്ടാക്കി കലാപങ്ങളുണ്ടാക്കി മുതലെടുപ്പ് നടത്താനാണ് ഇപ്പോള്‍ ശ്രമങ്ങള്‍ നടക്കുന്നത്.

ഷാഫി പറമ്പില്‍ യൂത്ത് കോണ്‍ഗ്രസ് പ്രാദേശിക നേതാവിൻ്റെ നിലവാരത്തില്‍ നിന്ന് ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി എന്ന നിലയിലേക്ക് ഉയരണം.

ഒരു പ്രാദേശിക വിഷയത്തെ പെരുപ്പിച്ച് പേരാമ്പ്ര പട്ടണത്തിലും കോഴിക്കോട് നഗരത്തിലും കലാപങ്ങളുണ്ടാക്കി സാധാരണ ജനങ്ങളുടെ സൈ്വര്യജീവിതം താറുമാറാക്കാന്‍ നടത്തുന്ന ശ്രമങ്ങളില്‍ നിന്ന് കോണ്‍ഗ്രസ് ജില്ലാ നേതൃത്വം പിന്‍മാറണം. അക്രമികൾക്കെതിരെ പോലീസ് ശക്തമായ നടപടി സ്വീകരിക്കണമെന്നും സി.പി.ഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ആവശ്യപ്പെട്ടു.


Reporter
the authorReporter

Leave a Reply