Local News

താക്കീത് ഫലിച്ചില്ല, അനധികൃത ഫാമിലെ പശുക്കളെ പിടിച്ചെടുത്തു ലേലം ചെയ്തു


പെരുവയൽ ∙ അനധികൃത ഫാമിലെ പശുക്കളെ പിടിച്ചെടുത്ത് ലേലം ചെയ്തു മാലിന്യ പ്രശ്നത്തിനു ശാശ്വതപരിഹാരം കണ്ടെത്തി പഞ്ചായത്ത്. പുഴയിലേക്ക് മാലിന്യം ഒഴുക്കിവിട്ട അനധികൃത ഫാമിനെതിരെയാണു പഞ്ചായത്തിന്റെ അസാധാരണ നടപടി. പൊതുഇടങ്ങളിലും ജലാശയങ്ങളിലേക്കും മാലിന്യങ്ങൾ ഒഴുക്കുന്നത് നിർത്തിവയ്ക്കണമെന്ന് ഒട്ടേറെ തവണ പഞ്ചായത്ത് ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടിട്ടും ഫാം ഉടമ ഗൗനിച്ചില്ല.

പഞ്ചായത്ത് ഉദ്യോഗസ്ഥരെത്തി നോട്ടിസ് നൽകിയിട്ടും മാലിന്യങ്ങൾ ഒഴുക്കുന്നത് തുടർന്നതോടെ ഇന്നലെ പഞ്ചായത്ത് ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ചേർന്നു ഫാമിലെ പശുക്കളെ ലേലം ചെയ്തു ഫാം അടച്ചുപൂട്ടി. കുറ്റിക്കാട്ടൂർ കോടിച്ചിറയിലുള്ള ഫാമിലെ 6 പോത്ത്, 6 പശു, 2 പശുക്കിടാവ് എന്നിവയെയാണ് 3,79,500 രൂപയ്ക്കു ലേലം ചെയ്തത്.

മാമ്പുഴയോടു ചേർന്ന് ചുറ്റും മതിൽ നിർമിച്ച് ദുരൂഹ സാഹചര്യത്തിലാണ് ഫാം പ്രവർത്തിച്ചിരുന്നതെന്നു പഞ്ചായത്ത് അധികൃതർ പറഞ്ഞു. മാലിന്യ സംസ്കരണ സംവിധാനവും പഞ്ചായത്ത് അനുമതിയും ഇല്ലാതെയാണ് ഫാം നടത്തിപ്പെന്ന് പഞ്ചായത്ത് നേരത്തേ നടത്തിയ പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആരോഗ്യവകുപ്പും മൃഗസംരക്ഷണ വകുപ്പും നടത്തിയ പരിശോധനയിലും ഫാം അടച്ചു പൂട്ടാൻ പഞ്ചായത്ത് അധികൃതർക്ക് നിർദേശം നൽകിയിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് സുബിത തോട്ടാഞ്ചേരി, വൈസ് പ്രസിഡന്റ് പി.കെ.ഷറഫുദ്ദീൻ, സ്ഥിരം സമിതി അധ്യക്ഷൻ അനീഷ് പാലാട്ട്, അംഗങ്ങളായ എം.കെ.സുഹറാബി, ഉനൈസ് അരീക്കൽ, അസിസ്റ്റന്റ് സെക്രട്ടറി ജോഷി ജോസ്, മെഡിക്കൽ കോളജ് സബ് ഇൻസ്പെക്ടർ ആർ.നിതിൻ, ഹെൽത്ത് ഇൻസ്പെക്ടർ കെ.അമിത, എ.ഷിജോഷ് എന്നിവർ ലേലത്തിനു നേതൃത്വം നൽകി. ഫാം അടച്ചു പൂട്ടിയതോടെ ജോലി നഷ്ടപ്പെട്ട അതിഥിത്തൊഴിലാളികൾക്കും പഞ്ചായത്ത് ജനപ്രതിനിധികൾ ചേർന്ന് ഉപജീവനമാർഗം കണ്ടെത്തി നൽകി.


Reporter
the authorReporter

Leave a Reply