കോഴിക്കോട്: നീണ്ട ആറു വർഷത്തെ കാത്തിരിപ്പിനൊടുവില്‍ കോഴിക്കോട്ടെ മക്കളുടെ അരികിലേയ്ക്ക് അമ്മയെത്തി ഇനിയുള്ള രണ്ട് ദിവസം നഗരത്തിന് അമൃതോത്സവത്തിന്റെ നാളുകൾ. മന്ത്രധ്വനികളും വാദ്യഘോഷങ്ങളും മുഴങ്ങിയ അന്തരീക്ഷത്തിൽ എത്തിയ അമ്മയെ മാതാ അമൃതാനന്ദമയി മഠം കോഴിക്കോട് മഠാധിപതി സ്വാമി വിവേകാമൃതാനന്ദ പുരിയുടെ നേതൃത്വത്തിൽ പൂർണകുംഭം നൽകിയാണ് മക്കൾ സ്വികരിച്ചത്.

മാതാ അമൃതാനന്ദമയി മഠത്തിലെ മുതിർന്ന സന്യാസശിഷ്യരും നൂറുകണക്കിന് വരുന്ന ബ്രഹ്മചാരി ബ്രഹ്മചാരിണിമാരും ആശ്രമ അന്തേവാസികളും അമ്മ യോടൊപ്പം എത്തിയിട്ടുണ്ട്. രണ്ട് ദിവസങ്ങളിലായി നടക്കുന്ന ബ്രഹ്മസ്ഥാന ക്ഷേത്ര മഹോത്സവത്തിന് ഇന്ന് കൊടിയേറുന്നതോടെ കോഴിക്കോട് അമൃതപുരിയാകും.

ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് അമ്മ പ്രത്യേകം തയ്യാറാക്കിയ വേദിയിലെത്തുക. തുടർന്ന് വിശിഷ്ട വ്യക്തികൾ അമ്മയെ ഹാരാർപണം ചെയ്യും. പിന്നിട് അമ്മയുടെ നേതൃത്വത്തിൽ ധ്യാനം, സത്സംഗം ഭജന എന്നിവയും തുടർന്ന് ദർശനവും നടക്കും.
അമ്മയെ കാണാനും അനുഗ്രഹം വാങ്ങിക്കാനുമായി എത്തുന്നവര്‍ക്കെല്ലാം വേണ്ട സജ്ജീകരണങ്ങളും വെള്ളിമാടുകുന്ന് ആശ്രമത്തില്‍ ഒരുക്കിയിട്ടുണ്ട്. അമൃതോത്സവത്തിൽ പങ്കെടുക്കാൻ എത്തുന്നവർക്കെല്ലാം ഭക്ഷണം നൽകാനുള്ള സൗകര്യവും ബ്രഹ്മസ്ഥാന പരിസരത്ത് ഒരുക്കിയിട്ടുണ്ട്.










