കോഴിക്കോട് :ഫാറൂഖ് കോളേജിന്റെ ഇടനാഴികളിലൂടെ പൊതുപ്രവർത്തനത്തിന്റെ മണ്ണിലേക്ക് ചുവടു വെച്ച് തുടങ്ങിയവർ വർഷങ്ങൾക്കു ശേഷം ഒന്നിച്ച് കൂടിയപ്പോൾ വേറിട്ട കാഴ്ചയും അനുഭവവുമായത് മാറി.
നിലവിലുള്ള നിയമസഭാ സമാജികരും പാർലിമെന്റംഗങ്ങളും മുൻ അംഗങ്ങളും മുൻ മന്ത്രിമാരു മടക്കമുള്ളവരാണ് ഫാറുഖാബാദ് 90 കളുടെ പത്താം വാർഷികത്തോടനുബന്ധിച്ച് കോളെജിനു തൊട്ട ടുത്തെ കെ- ഹിൽസിൽ ഒത്തുകൂടിയത്.
എം.പി. അബ്ദുസ്സമദ് സമദാനി എം.പി, മുൻ മന്ത്രിയും എം.പിയും നിലവിൽ വഖഫ് ബോർഡ് ചെയർമാൻ കൂടിയായ ടി.കെ. ഹംസ , മുൻ മന്ത്രി പി.കെ. അബ്ദുറബ്ബ്, എം.എൽ.എമാരായ മഞ്ഞളാം കുഴി അലി, കെ.പി. ഏ മജീദ്, പി.ടി. ഏ റഹീം, ഷാഫി പറമ്പിൽ ,
അഡ്വ. യു.എ.ലത്തീഫ് മുൻ എം.എൽ.എ സി. മമ്മുട്ടി , മലപ്പുറം മുൻസിപ്പാലിറ്റി മുൻ ചെയർമാൻ കെ.പി. മുസ്തഫ എന്നിവരും ഫാറൂഖ് കോളേജ് സോഷ്യോളജി അധ്യാപകനായിരുന്ന എം.എൽ.എ കെ.കെ. ആബിദ് ഹുസൈൻ തങ്ങൾ എന്നിവരാണ് സംഗമത്തിനെത്തിയ പൊതുപ്രവർത്തകർ.
എൺപത്താറ് വയസ്സ് പിന്നിട്ട ടി.കെ ഹംസ തന്റെ 65 വർഷം പിന്നിട്ട പ്രീ യൂണിവേഴ്സിറ്റി പഠന കാലത്തെക്കുറിച്ചുള ഓർമകളിലേക്ക് ഊളിയിട്ടു കൊണ്ട് എവിടെയൊക്കെ എന്തൊക്കെയായാലും ഫാറൂഖ് കോളെജ് എന്നു കേട്ടാൽ ഈ വയസ്സുകാലത്തും ഒരു വികാരമാണെന്ന് പറഞ്ഞ ടി.കെ. ഹംസ കേരള പൂങ്കാവനത്തിൽ … എന്ന മാപ്പിളപ്പാട്ട് പാടിയാണ് തന്റെ ഓർമകൾ പറഞ്ഞവസാനിപ്പിച്ചത്.
ടി.കെ. ഹംസ പറഞ്ഞതിനെ പിന്തുണച്ചു കൊണ്ടു തന്നെയാണ് രാജ്യ സഭാംഗമായ അബ്ദുസ്സമദ് സമദാനിയും അടിവരയിട്ടത്. ഒരു കോളേജ് എന്നതിനപ്പുറം ഒരു വികാരമാണ് ഫാറൂഖാബാദെന്ന് സമദാനി പറഞ്ഞു.
വിസ കിട്ടി ഗൾഫിലേക്ക് പോകേണ്ടി വന്നതിനാൽ ഒന്നര വർഷം മാത്രം ഇവിടെ പഠിക്കുവാൻ സാധിച്ചിട്ടുള്ളൂവെന്ന് മുൻ മന്ത്രി കൂടിയായ എം.എൽ.എ മഞ്ഞളാംകുഴി അലി പറഞ്ഞു.
താൻ ജീവിതത്തിലൊരിക്കലും മറക്കാത്ത കുറുക്കൻ സൂപ്പി എന്ന പഴയ സുഹൃത്തിനെയാണ് കോളേജിനെക്കുറിച്ചോർമിക്കുമ്പോഴെല്ലാം ആദ്യം ഓർമയിൽ വരികയെന്ന് പി.ടി. എ റഹീം എം.എൽ.എ പറഞ്ഞു.
മുൻ വിദ്യാഭ്യാസ മന്ത്രിയായ നാലകത്ത് സൂപ്പിയാണിതെന്നും രാത്രിയിൽ മാത്രം ക്യാപസിൽ സജീവമാകുന്നതുകൊണ്ട് മുൻ വിദ്യാഭ്യാസ മന്ത്രിയായ സൂപ്പിക്ക് ഈ പേര് വീണതെന്നും റഹീം പറഞ്ഞു.
കെ. എസ്.യു സംസ്ഥാന പ്രസിഡന്റാകുവാൻ വേണ്ടി ഫാറൂഖിന്റെ പടി കയറി വന്ന ആളാണ് താനെന്ന് യുവ എം.എൽ. എ ഷാഫി പറമ്പിൽ പറഞ്ഞു.
ഔദ്യോഗിക തിരക്കുകൾ കൊണ്ട് ചടങ്ങിനെത്തുവാൻ സാധിക്കാതിരുന്ന പൂർവ വിദ്യാർഥി കൂടിയായ
മന്ത്രി പി.എ. മുഹമ്മദ് റിയാസ് തന്നിലെ മതനിരപേക്ഷ ബോധത്തെ ഊട്ടിയുറപ്പിക്കുവാൻ ഏറെ സംഭാവന നല്കിയ ക്യാംമ്പസാണ് ഫാറൂഖാബാദെന്ന് വീഡിയോ സന്ദേശത്തിലൂടെ പറഞ്ഞു.
ചടങ്ങിൽ പ്രസിഡന്റ് കെ.പി. അബ്ദുറസാഖ് അധ്യക്ഷത വഹിച്ചു.
ഫാറൂഖ് കോളേജ് പ്രിൻസിപ്പൽ ഡോ.കെ.എം നസീർ, മുൻ പ്രിൻസിപ്പൽ ഇ.പി. ഇമ്പിച്ചി കോയ , കെ.കുഞ്ഞലവി, എൻ.കെ. മുഹമ്മദലി, കെ.വി. അയ്യൂബ്, വി.അഫ്സൽ, കെ.വി. സക്കീർ ഹുസൈൻ,മെഹ്റൂഫ് മണലൊടി എന്നിവരും സന്നിഹിതരായിരുന്നു.
കെ. റശീദ് ബാബു സ്വാഗതവും അശ്വനി പ്രതാപ് നന്ദിയും പറഞ്ഞു. ശേഷം ഫാറൂഖ് കോളേജിൽ ഇപ്പോൾ പഠിക്കുന്ന വിദ്യാർഥികളെയും പൂർവ വിദ്യാർഥികളെയും ഉൾപ്പെടുത്തിയുള്ള പാടാം നമുക്ക് പാടാം മ്യൂസിക്ക് ഇവന്റും നടത്തി. ഇതോടൊപ്പം 18 ഭക്ഷ്യ സ്റ്റാളുകളും 30 വ്യാപാര സ്‌റ്റാളുകളും ഉള്ള
നൈറ്റ് മാർക്കറ്റും സംഘടിപ്പിച്ചു. രണ്ട് ദിവസത്തെ കൂട്ടായ്മ 18ന് സമാപിക്കും.