കോഴിക്കോട് : ദേശീയപാതാ-66 ൽ കോഴിക്കോട് ബൈപാസിന്റെ നിർമ്മാണം നടന്നു കൊണ്ടിരിക്കുന്നതിനിടയിൽ പന്തീരങ്കാവിൽ ടോൾ കളക്ഷൻ ആരംഭിച്ചതിനെതിരെയുള്ള പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് നാഷണൽ ഹൈവേ പ്രോജക്റ്റ് ഡയറക്ടറിൽ നിന്നും റിപ്പോർട്ട് ആവശ്യപ്പെട്ടു.
15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് ജുഡീഷ്യൽ അംഗം കെ. ബൈജുനാഥ് നിർദ്ദേശിച്ചു. തിരൂർ പി.ഡബ്ല്യു.ഡി. റസ്റ്റ് ഹൌസിൽ നടക്കുന്ന അടുത്ത സിറ്റിംഗിൽ കേസ് പരിഗണിക്കും.
നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതിനിടയിൽ ടോൾ കളക്ഷൻ ആരംഭിച്ചത് ഗതാഗതതടസത്തിന് കാരണമാകുന്നതായി റിപ്പോർട്ടിൽ പറയുന്നു. പണി പൂർത്തിയാകുന്നതു വരെ ടോൾ കളക്ഷൻ നിർത്തിവയ്ക്കണമെന്നാണ് ആവശ്യം. വിനോദ് കുമാർ തല്ലാശേരി സമർപ്പിച്ച പരാതിയിലാണ് നടപടി.










