കോഴിക്കോട്: ഫറോക്ക് നഗരസഭയിൽ 10,000 ത്തോളം പേർക്ക് ആശ്രയമായിരുന്ന സൗജന്യ കുടിവെള്ള വിതരണം നിർത്തിയെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷൻ കേസെടുത്ത് അധികൃതർക്ക് നോട്ടീസയച്ചു.
ഫറോക്ക് മുൻസിപാലിറ്റി സെക്രട്ടറി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ജുഡീഷ്യൽ അംഗം കെ.ബൈജുനാഥ് ഉത്തരവിൽ പറഞ്ഞു. കോഴിക്കോട് ഗവ.ഗസ്റ്റ് ഹൗസിൽ ഒക്ടോബർ 29 ന് നടക്കുന്ന സിറ്റിംഗിൽ കേസ് പരിഗണിക്കും. ഫറോക്ക് വെസ്റ്റ് എല്ലൂരിലെ വാട്ടർടാങ്കിൽ നിന്നും മൂന്നാഴ്ച മുമ്പ് വരെ കുടിവെള്ളം സൗജന്യമായി നൽകിയിരുന്നു. കരുവൻതുരുത്തി മേഖലയിലെ 10,000 പേർ ഇതോടെ ദുരിതത്തിലായി. സംസ്ഥാന സർക്കാരാണ് കുടിവെള്ള വിതരണം നിയന്ത്രിക്കുന്നത്. പ്രതിമാസം 50 രൂപ ഗുണഭോക്താക്കൾ നൽകണമെന്നാണ് മുൻസിപാലിറ്റിയുടെ നിലപാട്. 50 വർഷങ്ങൾക്ക് മുമ്പാണ് പദ്ധതി നടപ്പിലാക്കിയത്. സർക്കാർ മാനദണ്ഡങ്ങളിൽ ഇളവു വരുത്തിയാൽ സൗജന്യ കുടിവെള്ള വിതരണം തുടരാമെന്നാണ് മുൻസിപാലിറ്റിയുടെ റിപ്പോർട്ട്. ദൃശ്യമാധ്യമ വാർത്തയുടെ അടിസ്ഥാനത്തിലാണ് കമ്മീഷൻ ഇടപെട്ടത്.
കോഴിക്കോട് സിറ്റിങ് നാളെ
മനുഷ്യാവകാശ കമ്മീഷൻ അംഗം കെ. ബൈജുനാഥ് നാളെ (27/9/2024) രാവിലെ 10.30 ന് കോഴിക്കോട് ഗവ. ഗസ്റ്റ് ഹൗസിൽ സിറ്റിങ് നടത്തും.