കോഴിക്കോട്: വയനാട് ബത്തേരി സ്വദേശിയായ ഹേമചന്ദ്രനെ സാമ്പത്തിക ഇടപാടുകളെ തുടർന്നു തട്ടിക്കൊണ്ടുപോയി മർദിച്ച് കൊലപ്പെടുത്തി വനത്തിൽ കുഴിച്ചിട്ട സംഭവത്തിൽ പൊലീസ് പ്രതി ചേർത്ത ലിബ കരിപ്പൂർ വിമാനത്താവളത്തിൽ പിടിയിൽ. വിദേശത്തുനിന്ന് എത്തിയ ഇവരെ പൊലീസ് മുൻപു നൽകിയ ലുക്കൗട്ട് നോട്ടിസ് പ്രകാരമാണ് പിടികൂടിയത്. ഇവരെ അന്വേഷണസംഘത്തിനു കൈമാറും.ഹേമചന്ദ്രൻ വധക്കേസിന്റെ കുറ്റപത്രത്തിൽ അഞ്ചാം പ്രതിയായി ഉൾപ്പെടുത്തിയ ലിബ (41) വിദേശത്തേക്കു കടന്നിരുന്നു. ഹേമചന്ദ്രനെ കോഴിക്കോട് മെഡിക്കൽ കോളജ് പരിസരത്തേക്ക് ഹണി ട്രാപ്പ് കോളിലൂടെ ആകർഷിച്ച് വരുത്താൻ കണ്ണൂർ സ്വദേശിയായ ലിബയാണ് സഹായിച്ചതെന്നാണ് 2025 സെപ്റ്റംബർ 22 ന് കോഴിക്കോട് കുന്നമംഗലം ജുഡീഷ്യൽ ഫസ്‌റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ അന്വേഷണസംഘം സമർപ്പിച്ച 445 പേജുള്ള കുറ്റപത്രത്തിൽ പറയുന്നത്. കൊലപാതകം കൂടി ഉൾപ്പെടുന്നതിനാൽ വിചാരണയ്ക്കായി കേസ് സെഷൻസ് കോടതിയിലേക്കു മാറ്റാനുള്ള നടപടികൾ പുരോഗമിക്കുന്നതിനിടെയാണ് ലിബയുടെ അറസ്‌റ്റ് രേഖപ്പെടുത്തുന്നത്. കേസിൽ മുഖ്യപ്രതിയായ പുല്ലമ്പി വീട്ടിൽ നൗഷാദ്(33) ഉൾപ്പെടെ പിടിയിലായ മറ്റ് അഞ്ചു പ്രതികളും നിലവിൽ ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
2024 മാർച്ചിലാണ് ഹേമചന്ദ്രനെ കോഴിക്കോട് മായനാട്ടെ വാടകവീട്ടിൽനിന്നു കാണാതാകുന്നത്. 2024 മാർച്ച് 20 മുതൽ കാണാനില്ലെന്നു കാണിച്ച് ഭാര്യ മെഡിക്കൽ കോളജ് പൊലീസിൽ പരാതി നൽകി. തിരോധാന കേസ് ആയാണ് അന്വേഷണം തുടങ്ങിയതെങ്കിലും പൊലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് ഇത് കൊലപാതകമാണെന്നു തെളിഞ്ഞത്. ആസൂത്രിതമായ അന്വേഷണത്തിനൊടുവിൽ തമിഴ്‌നാട്ടിലെ ചേരമ്പാടി വനമേഖലയിൽ കുഴിച്ചിട്ട നിലയിൽ ഹേമചന്ദ്രന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു.









