LatestPolitics

ഫ്രഷ് കട്ട്; നിരപരാധികളെ പീഡിപ്പിക്കുന്ന നടപടി അവസാനിപ്പിക്കണം: അഡ്വ. പി ഗവാസ്

Nano News

താമരശ്ശേരി: കട്ടിപ്പാറയിലെ ഫ്രഷ് കട്ട് അറവു മാലിന്യ സംസ്ക്കരണ കേന്ദ്രവുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ നിരപരാധികളെ പീഡിപ്പിക്കുന്ന നടപടി അടിയന്തിരമായി അവസാനിപ്പിക്കണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ്. ജനകീയ പ്രതിഷേധത്തിൽ നുഴഞ്ഞുകയറി അക്രമം അഴിച്ചുവിട്ട യഥാർത്ഥ കുറ്റവാളികൾക്കെതിരെ പൊലീസ് കർശന നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഫ്രഷ് കട്ട് സംഘർഷവുമായി ബന്ധപ്പെട്ടുള്ള പൊലീസ് നടപടിയെ തുടർന്ന് പ്രയാസപ്പെടുന്ന കരിമ്പാക്കുന്ന്, അമ്പലമുക്ക് പ്രദേശങ്ങളിലെ കുടുംബങ്ങളെ സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംഘർഷത്തിൽ യഥാർത്ഥ പ്രതികളെ കണ്ടെത്തി നടപടിയെടുക്കാനും അനാവശ്യ ഇടപെടലുകളും റെയ്ഡുകളും ഒഴിവാക്കാനും കഴിഞ്ഞ ദിവസം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ തീരുമാനമായിരുന്നു. ഈ തീരുമാനം കർശനമായി പാലിക്കുന്നുവെന്ന് ജില്ലാ ഭരണകൂടം ഉറപ്പാക്കണം. പ്ലാന്റുമായി ബന്ധപ്പെട്ട് പ്രദേശവാസികൾ കാലങ്ങളായി പ്രയാസം അനുഭവിക്കുന്നുണ്ട്. രൂക്ഷമായ ദുർഗന്ധം സഹിച്ചുകൊണ്ട് ജീവിക്കുന്ന മനുഷ്യരുടെ പ്രശ്നങ്ങൾ തിരിച്ചറിയണം. കുട്ടികൾക്ക് പഠിക്കാൻ പോലും പറ്റാത്ത സാഹചര്യം ഉണ്ടാവുന്നുവെന്നാണ് മനസിലാക്കാൻ സാധിച്ചത്. ഇത്രയധികം പ്രയാസങ്ങളുള്ളപ്പോഴും തീർത്തും സമാധാനപരമായിട്ടായിരുന്നു അവരുടെ സമരം. പുറത്തു നിന്നുൾപ്പെടെ എത്തിയ ചില ശക്തികളാണ് സമരത്തെ അക്രമാസക്തമാക്കി മാറ്റിയത്. ഇവരാണ് പൊലീസിനെ ഉൾപ്പെടെ ക്രൂരമായി അക്രമിച്ചത്. ഇത്തരം ആളുകളെ കൃത്യമായി കണ്ടെത്തി നടപടിയെടുക്കണം. അതേ സമയം നിരപരാധികളായ പ്രദേശവാസികളെ കുറ്റക്കാരായി ചിത്രീകരിക്കുന്നത് അവസാനിപ്പിക്കുകയും വേണം. പ്രദേശത്തെ ജനങ്ങളുടെ ആശങ്കയ്ക്ക് പരിഹാരം ഉണ്ടാവണം. പ്ലാന്റിന് പ്രവർത്തനം പുനാരംഭിക്കാൻ അനുമതി നൽകിയ സാഹചര്യത്തിൽ നിർദ്ദേശങ്ങൾ പാലിക്കുന്നുവെന്ന് കർശനമായി ഉറപ്പാക്കണം. ഇക്കാര്യത്തിൽ കൃത്യമായ പരിശോധനകളും നടപടികളും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടാകണം. ദുർഗന്ധം കുറച്ചുകൊണ്ട് മാത്രമാവണം പ്ലാന്റിന്റെ പ്രവർത്തനം. ഇക്കാര്യത്തിൽ പൊതുജനങ്ങളുടെ പ്രയാസങ്ങളും ആശങ്കകളും പരിഗണിക്കണം. ജില്ലയിൽ കൂടുതൽ പ്ലാന്റുകൾ സ്ഥാപിച്ചുകൊണ്ട് അറവുമാലിന്യ നീക്കം വികേന്ദ്രീകൃതമാക്കി പ്രശ്നത്തിന് പരിഹാരം കാണാനുള്ള നടപടികൾ ഉണ്ടാവണമെന്നും ഗവാസ് വ്യക്തമാക്കി. സിപിഐ താമരശ്ശേരി മണ്ഡലം സെക്രട്ടറി ടി എം പൗലോസ്, അസി. സെക്രട്ടറി സുബീഷ് എ എസ്, കരിമ്പാലക്കുന്ന് ബ്രാഞ്ച് സെക്രട്ടറി സിബി എന്നിവർ ഒപ്പം ഉണ്ടായിരുന്നു


Reporter
the authorReporter

Leave a Reply