കോഴിക്കോട് (കുന്ദമംഗലം) : പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് മറച്ച ഒറ്റ മുറി ഷെഡിൽ താമസിക്കുന്ന വയോധിക ദമ്പതികൾക്ക് ബന്ധുക്കൾ വിട്ടുനൽകിയ രണ്ടരസെന്റ് സ്ഥലത്ത് വീട് നിർമ്മിക്കാൻ സഹായം നൽകണമെന്ന ആവശ്യത്തിൽ മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം തേടി. കുന്ദമംഗലം ഗ്രാമപഞ്ചായത്ത് സെക്രട്ടറി 15 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണമെന്ന് കമ്മീഷൻ ആക്റ്റിങ് ചെയർപേഴ്സണും ജുഡീഷ്യൽ അംഗവുമായ കെ. ബൈജൂനാഥ് ആവശ്യപ്പെട്ടു.
16 വർഷമായി ഒറ്റമുറി ഷെഡിലാണ് വിജയനും ചന്ദ്രികയും താമസിക്കുന്നത്. മഴക്കാലം ഇവർക്ക് ഭയാശങ്കകളുടെ കാലമാണ്. നന്നായി കാറ്റ് വീശിയാൽ പ്ലാസ്റ്റിക് ഷീറ്റ് പറന്നു പോകും. ബന്ധുക്കളുടെ പറമ്പിലെ കുടികിടപ്പുകാരായിരുന്നു ഇവർ. വീടാണ് ഇവരുടെ സ്വപ്നം. പാചകത്തൊഴിലാളിയായിരുന്നു വിജയൻ. ദൃശ്യ മാധ്യമ വാർത്തയുടെ അടിസ്ഥാനത്തിൽ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിലാണ് നടപടി.
*പ്രധാന വാർത്തകൾക്കായ് “നാനോ ന്യൂസ്” വാട്സ് അപ് ഗ്രൂപ്പ് ഫോളോ ചെയ്യുക*