General

മൃതദേഹം അര്‍ജുന്റേതെന്ന് ഉറപ്പിക്കാന്‍ ഡിഎന്‍എ പരിശോധന


ബംഗളൂരു: അര്‍ജുന്റെ മൃതദേഹം ഡിഎന്‍എ പരിശോധനയ്ക്ക് ശേഷം വിട്ടുനല്‍കുമെന്ന് കാര്‍വാര്‍ ജില്ലാ ഭരണകൂടം അറിയിച്ചു. എത്രയും വേഗം ഡിഎന്‍ എ പരിശോധന പൂര്‍ത്തിയാക്കും.

മംഗ്‌ളൂരുവില്‍ വെച്ചാണ് ഡിഎന്‍എ പരിശോധന നടത്തുക. ഇതിനായി മൃതദേഹം മംഗ്‌ളൂരുവിലെ ലാബിലേക്ക് കൊണ്ടുപോകും. പരിശോധനാ ഫലം ലഭിച്ച ശേഷമാകും ഔദ്യോഗിക സ്ഥിരീകരണമെന്ന് കാര്‍വാര്‍ എംഎല്‍എ സതീഷ് കൃഷ്ണ സെയ്ല്‍ അറിയിച്ചു. നടപടിക്രമങ്ങള്‍ക്ക് ശേഷം അര്‍ജുന്റെ മൃതദേഹം വീട്ടുകാര്‍ക്ക് വിട്ടുനല്‍കും.

സിപി2 കേന്ദ്രീകരിച്ച് നടത്തിയ തിരച്ചിലിലാണ് ലോറിയും ക്യാബിനില്‍ കുടുങ്ങിയ നിലയില്‍ അര്‍ജുന്റെ മൃതദേഹവും കണ്ടെത്തിയത്. നിരവധി സമ്മര്‍ദ്ദങ്ങളും വെല്ലുവിളികളും കടന്ന് പല ഘട്ടങ്ങളിലായി നടത്തിയ തിരച്ചിലിനൊടുവിലാണ് ലോറി കണ്ടെത്തിയത്.ലോറിയുടെ ക്യാബിനാണ് ആദ്യം പുറത്തെത്തിച്ചത്. പിന്നീട് ലോറിയുടെ ക്യാബിന്‍ ഉയര്‍ത്തിയപ്പോഴാണ് ഉളളില്‍ മൃതദേഹം ഉളളതായി കണ്ടെത്തിയത്. ഗംഗാവലി പുഴയുടെ ഒഴുക്ക് കുറഞ്ഞ സാഹചര്യത്തിലാണ് ലോറി പുറത്തെടുക്കാനായത്.

ജൂലൈ 16നാണ് അര്‍ജ്ജുന്റെ ലോറി കാണാതാവുന്നത്. നിരവധി തവണ തെരച്ചില്‍ നടത്തിയെങ്കിലും പ്രതികൂല കാലാവസ്ഥ കാരണം മുന്നോട്ടു പോയിട്ടില്ലായിരുന്നു. കുത്തിയൊലിച്ചു വന്ന മണ്‍കൂമ്പാരങ്ങള്‍ക്കും പാറക്കെട്ടുകള്‍ക്കും വന്‍മരങ്ങള്‍ക്കുമൊപ്പം അര്‍ജ്ജുന്റെ ലോറിയും ഗംഗാവലിയുടെ ആഴങ്ങളിലേക്ക് ഒഴുകിപ്പോയിട്ടുണ്ടാവുമോ എന്ന മാസങ്ങള്‍ നീണ്ട ആശങ്കക്കു കൂടിയാണ് ഇതോടെ അറുതിയായിരിക്കുന്നത്.


Reporter
the authorReporter

Leave a Reply